ദുബൈ: ഏഷ്യ കപ്പിൽ അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടം ഒടുവിൽ ടൈയിൽ അവസാനിച്ചപ്പോൾ, വിധി നിർണയിച്ചത് സൂപ്പർ ഓവർ. ഇന്ത്യ ഉയർത്തിയ 202 റൺസ് എന്ന കൂറ്റൻ ലക്ഷ്യം, ഉജ്വലമായ പോരാട്ടവീര്യത്തോടെ ചേസ് ചെയ്ത് എത്തിയ ശ്രീലങ്കക്ക് പക്ഷേ, സൂപ്പർ ഓവറിന്റെ സമ്മർദത്തെ അതിജീവിക്കാനായില്ല. ക്രിക്കറ്റിന്റെ ടൈബ്രേക്കറിൽ ദയനീയമായി അടിതെറ്റിയ ലങ്കക്കാർ അഞ്ച് പന്തിൽ വെറും രണ്ട് റൺസുമായി കളം വിട്ടപ്പോൾ, അനായാസം ഇന്ത്യ വിജയം സ്വന്തമാക്കി. അർഷദീപ് എറിഞ്ഞ സൂപ്പർ ഓവറിൽ രണ്ടു റൺസ് എടുക്കുന്നതിനിടെ അനുവദനീയമായ രണ്ടു വിക്കറ്റുകളും ശ്രീലങ്കക്ക് നഷ്ടമായി. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ മൂന്ന് റൺസ് ഓടിയെടുത്ത് സൂര്യകുമാർ യാദവും ശുഭ്മാൻ ഗില്ലും കാത്തിരിക്കാതെ തന്നെ ഇന്ത്യക്ക് വിജയം സമ്മാനിച്ചു.
ടൂർണമെന്റിൽ എല്ലാ മത്സരങ്ങളും ജയിച്ച്, അപരാജിത കുതിപ്പ് തുടർന്ന ഇന്ത്യ കിരീടപ്പോരാട്ടത്തിൽ അയൽക്കാരായ പാകിസ്താനെ നേരിടും. ഞായറാഴ്ചയാണ് മത്സരം. രണ്ടാഴ്ചക്കിടെ മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖമെത്തുന്നത്.