കൽപ്പറ്റ: കർഷകർക്ക് നൽകാനുള്ള എല്ലാ കുടിശ്ശികളും ഉടനെ വിതണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ സ്പെഷൽ കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭ നഷ്ടപരിഹാരം, വിള ഇൻഷ്വറൻസ് ഇനങ്ങളിലായി 66.61 കോടി രൂപ ജില്ലയിലെ കർഷകർക്ക് ലഭിക്കാനുണ്ട്.
സിവിൽ സപ്ലൈസ് സംഭരിച്ച നെല്ലിന്റെ വിലയും കുടിശ്ശികയായി കിടക്കുകയാണ്. അർഹമായ എല്ലാ ആനുകൂല്യങ്ങളും വിതരണം ചെയ്ത് പ്രതിസന്ധിയിൽ കഴിയുന്ന കർഷകരെ സഹായിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.കെ. അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തോട്ടം ഫെഡറേഷൻ സംസ്ഥാന കൺവീനർ അഡ്വ. എൻ. ഖാലിദ് രാജ മുഖ്യപ്രഭാഷണം നടത്തി.
അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്ന അഴിമതികളെ കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയുണ്ടാവണമെന്നും, ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയിലെ നിക്ഷേപ വഞ്ചനയെ കുറിച്ച് അന്വേഷിക്കണമെന്നും നിക്ഷേപകർക്ക് പണം തിരിച്ചു നൽകാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ കർഷകദ്രോഹ നയങ്ങൾക്കെതിരെ ഒക്ടോ. 14 ന് നടത്തുന്ന കലക്ടറേറ്റ് ധർണ്ണയുടെ മുന്നോടിയായി ഒക്ടോ 5ന്സുൽത്താൻ ബത്തേരി, കൽപ്പറ്റ മണ്ഡലത്തിലും 6ന് മാനന്തവാടി മണ്ഡലത്തിലും കൺവെൻഷൻ നടത്തും. കെ.ടി. കുഞ്ഞബ്ദുല്ല, എം. അന്ത്രു ഹാജി, പൊരളോത്ത് അമ്മദ് ഹാജി, ലത്തീഫ് അമ്പലവയൽ, സി. മമ്മു ഹാജി, സി. മുഹമ്മദ്, എൻ.എ. ബഷീർ, തന്നാണി അബുബക്കർ ഹാജി,
ഷംസുദ്ദീൻ ബിദർക്കാട്, സലീം കേളോത്ത്, അസീസ് കരേക്കാടൻ, സൗജത്ത് ഉസ്മാൻ, കെ.കുഞ്ഞയിഷ, ഖമറുന്നീസ അമ്പലവയൽ, ജമീലാ ശറഫുദ്ദീൻ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് സ്വാഗതവും സെക്രട്ടറി അലവി വടുക്കേതിൽ നന്ദിയും പറഞ്ഞു.