കണ്ണൂർ: വേദപാഠ ക്ലാസിൽ വെച്ച് മകനെ വഴക്ക് പറഞ്ഞതിനുള്ള വൈരാഗ്യത്തിൽ അധ്യാപകനെ നടുറോഡിൽ തടഞ്ഞ് നിർത്തി ആക്രമിച്ച് കുട്ടിയുടെ പിതാവ്. ചെമ്പേരിയിലെ എക്സൽ അലുമിനിയം ഫാബ്രിക്കേഷൻ ഉടമയും നെല്ലിക്കുറ്റി പള്ളി കൈക്കാരനുമായ ബിജുവിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഏരുവേശ്ശി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് ബിജുവിനെ മർദിച്ചതെന്നാണ് വിവരം.റേഷൻ കടയിൽനിന്നു സാധനം വാങ്ങി മടങ്ങുകയായിരുന്ന ബിജുവിന്റെ വാഹനം തടഞ്ഞുനിർത്തി കല്ലുകൊണ്ട് തലയിലും മുഖത്തും തുടരെ ഇടിക്കുകയായിരുന്നെന്നാണ് പരാതി. ഇടിയേറ്റ് മൂക്കിലൂടെയും വായിലൂടെയും രക്തം ചീറ്റി വാഹനത്തിൽ കുഴഞ്ഞു വീണ ബിജുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. മർദിച്ചയാളുടെ മകന്റെ വേദപാഠം അധ്യാപകനായ ബിജു കുട്ടിയെ ക്ലാസിൽവച്ചു ശകാരിച്ചു എന്നാരോപിച്ചായിരുന്നു മർദനമെന്നാണ് ലഭിക്കുന്ന വിവരം.
സമാനമായി പ്രതി മുൻപും ബിജുവിനെ ആക്രമിക്കാൻ തുനിഞ്ഞിരുന്നുവെന്നാണ് വിവരം. അന്ന് നാട്ടുകാർ ഇടപെട്ട് ഇയാളെ തടഞ്ഞിരുന്നു. അതേസമയം നെല്ലിക്കുറ്റി വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി കൂടിയായ ബിജുവിനെ അക്രമിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് നെല്ലിക്കുറ്റിയിൽ ഇന്ന് പ്രാദേശിക ഹർത്താലാണ്.