തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. അനുമതി നിഷേധിച്ചുകൊണ്ടുള്ള വിദേശകാര്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ് സംസ്ഥാന സർക്കാരിന് ലഭിച്ചു. കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്. അനുമതി നിഷേധിച്ച കാരണത്തെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിശദീകരണം നൽകിയിട്ടില്ല.
ഒക്ടോബർ 16 വ്യാഴാഴ്‌ച മുതൽ നവംബർ ഒൻപതുവരെയായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്. ഒക്ടോബർ 16-ന് ബഹ്റൈൻ, ഒക്ടോബർ 17-ന് സൗദി, ദമ്മാം, ഒക്ടോബർ 18- ജിദ്ദ, ഒക്ടോബർ 19- റിയാദ് എന്നിങ്ങനെ ആയിരുന്നു സന്ദർശനം നിശ്ചയിച്ചിരുന്നത്.
ഒക്ടോബർ 24, 25 ദിവസങ്ങളിൽ ഒമാനിലെ മസ്‌കത്തിലേയും സലാലയിലേയും പരിപാടികളിൽ പങ്കെടുക്കാനും ഒക്ടോബർ 30-ന് ഖത്തറിലും നവംബർ ഏഴിന് കുവൈത്ത്, നവംബർ ഒൻപതിന് അബുദാബി- എന്നിങ്ങനെയുമായിരുന്നു സന്ദർശനം തീരുമാനിച്ചിരുന്നത്.