തൃശ്ശൂർ: റഷ്യയിലെ പ്രശസ്തമായ സച്ചിനോവ് യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ട് പ്രതികളെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി അഹമ്മദ് അജ്നാസ്, കോഴിക്കോട് സ്വദേശിനി ഫിദ എന്നിവരാണ് പിടിയിലായത്. വേലൂർ സ്വദേശിനി റിഷ ഫാത്തിമയുടെ പരാതിയെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
റഷ്യയിലെ മോസ്കോയിലുള്ള സച്ചിനോവ് യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ പഠനത്തിന് സീറ്റ് ശരിയാക്കാമെന്ന് വാഗ്ദാനം നൽകി, പരാതിക്കാരിയുടെ മാതാവിന്റെ ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും ഏകദേശം 15 ലക്ഷം രൂപ പ്രതികൾ കൈപ്പറ്റി. എന്നാൽ, വാഗ്ദാനം ചെയ്ത സീറ്റ് ലഭ്യമാക്കാതിരുന്നതിന് പുറമെ, പണം തിരികെ നൽകാതെ വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ് ഇവർ കബളിപ്പിക്കുകയായിരുന്നു. ഇതോടെ റിഷ ഫാത്തിമ എരുമപ്പെട്ടി പൊലിസിൽ പരാതി നൽകുകയും, തുടർന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു.