കോഴിക്കോട്: അഭ്യസ്തവിദ്യരായ യുവസമൂഹമാണ് കേരളത്തിന്റെ സമ്പത്തെന്നും കൃത്യമായ മാർഗദർശനങ്ങളിലൂടെ നൈപുണിയും അവസരങ്ങളും ലഭ്യമാക്കി അവരെ ഉപയോഗപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ.പി സരിൻ. തൊഴിലന്വേഷകരായ വിദ്യാർഥികൾക്ക് അനുയോജ്യമായ നൈപുണ്യ പരിശീലനം പരിചയപ്പെടുത്തുന്ന മർകസ് ഐ ടി ഐ പദ്ധതി 'ടെക് ടോക്' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിദ്യാർഥികൾക്ക് ഭാവിയിൽ ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജ്ഞാന കേരളം മുന്നോട്ട് പോവുന്നതെന്നും പഠനത്തിന് ശേഷം അവരുടെ കഴിവുകൾ സംസ്ഥാനത്തിന് വേണ്ടിതന്നെ ഉപയോഗപ്പെടുത്താനുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര കമ്പനികളിലുൾപ്പെടെ പ്ലേസ്മെന്റ് നൽകുന്ന മർകസ് സ്ഥാപനങ്ങൾ വിജ്ഞാന കേരളത്തിന് മുതൽക്കൂട്ടാണെന്ന് അദ്ദേഹം പ്രശംസിച്ചു.
ഐ ടി ഐ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം പ്രിൻസിപ്പൽ എൻ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. മർകസ് അക്കാഡമിക് ആൻഡ് കൾച്ചറൽ എക്സിക്യൂട്ടീവ് ഓഫീസർ അക്ബർ ബാദുഷ സഖാഫി ഡോ. സരിന് ഉപഹാരം കൈമാറി. ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സ്വാലിഹ് ഒ, മാനേജ്‌മന്റ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡെപ്യൂട്ടി ഡയറക്ടർ മഹ്മൂദ് കോറോത്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി അശ്‌റഫ് കാരന്തൂർ, അബ്ദുൽ അസീസ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.