ന്യൂയോർക്ക്: ലോകത്ത് ഏറ്റവും മോശം പെൻഷൻ സംവിധാനം നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ. ഗ്ലോബൽ പെൻഷൻ ഇൻഡക്‌സ് -2025 പ്രകാരം ഡി ഗ്രേഡാണ് ഇന്ത്യക്ക് ലഭിച്ചത്. സ്‌കോർ 100ൽ 43.8 മാത്രവും. കഴിഞ്ഞവർഷം 44 ആയിരുന്നു ഇന്ത്യയുടെ സ്‌കോർ.
യു.എസിലെ വിർജീനിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മെർസർ ആൻഡ് സി.എഫ്.എ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റാങ്ക് പട്ടികയിൽ 86 പോയിന്റോടെ സിംഗപ്പൂരാണ് ഇത്തവണയും ഒന്നാമതെത്തിയത്. നെതർലാൻഡ്, ഐസ്‌ലാൻഡ്, ഡെൻമാർക്ക്, ഇസ്‌റാഈൽ തുടങ്ങിയ രാജ്യങ്ങൾ പട്ടികയിൽ എ ഗ്രേഡോടെ മുന്നിലെത്തിയപ്പോൾ ഇന്ത്യ, ഫിലിപ്പീൻസ്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ ഏറ്റവും പിന്നിൽ.
മികച്ച ആനുകൂല്യങ്ങൾ, കർശനമായ നിയമങ്ങൾ, മികച്ച ആസ്തി എന്നിവ നിലനിൽക്കുന്ന പെൻഷൻ ഫണ്ടുകളാണ് പട്ടികയിൽ മുന്നിലെത്തിയത്.
ഇന്ത്യയിൽ നൽകുന്ന പെൻഷൻ വിരമിച്ച ആളുകളുടെ അവകാശങ്ങൾ നിറവേറ്റാൻ പര്യപ്തമല്ലെന്നാണ് കണ്ടെത്തൽ. സുസ്ഥിരമായ സംവിധാനമല്ല ഇന്ത്യയുടേതെന്നും സുതാര്യതയിൽ രാജ്യത്തെ പെൻഷൻ സിസ്റ്റം പിന്നിലാണെന്നും മെർസർ ആൻഡ് സി.എഫ്.എ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ തൊഴിലാളികളിൽ വലിയൊരു വിഭാഗവും പെൻഷൻ പദ്ധതിക്ക്കീഴിൽ വരുന്നവരല്ല. പെൻഷൻ എന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ സാമ്പത്തികബാധ്യതയാണ്. സ്വകാര്യ മേഖലയിലെ പെൻഷന്റെ അപര്യാപ്തതയും ഇന്ത്യ റാങ്കിങ്ങിൽ പിന്നിൽ പോകാൻ കാരണമായി.
ജോലി ചെയ്യുന്ന മുഴുവൻ പൗരൻമാരെയും വിദേശകളെയും പെൻഷൻ പദ്ധതിക്ക് കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞുവെന്നതാണ് സിംഗപ്പൂരിനെ നേട്ടം ആവർത്തിക്കാൻ സഹായിച്ചത്. തൊഴിലാളികളിൽ നിന്നും തൊഴിലുടമകളിൽ നിന്നും വിഹിതം പിടിച്ചാണ് മികച്ച പെൻഷൻ പദ്ധതി സിംഗപ്പൂർ കൊണ്ടുവന്നത്.
പട്ടികയിൽ യു.എസ് 30ാം റാങ്ക് നേടിയപ്പോൾ ബ്രിട്ടൻ 12ാം റാങ്കും ജപ്പാൻ 39ാം റാങ്കുമാണ് കരസ്ഥമാക്കിയത്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ബി ഗ്രേഡുമായി കുവൈത്ത് മുന്നിലെത്തി. ഒമാൻ സി പ്ലസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. യു.എ.ഇക്കും സി പ്ലസാണ്.