സൂറിച്ച്: അടുത്ത വര്‍ഷം അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി അരങ്ങേറുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. വില്‍പ്പന ആരംഭിച്ച് ആഴ്ചയ്ക്കുള്ളിൽ 10 ലക്ഷം ടിക്കറ്റുകള്‍ വിറ്റു പോയതായി ഫിഫ വ്യക്തമാക്കി.
212 രാജ്യങ്ങളില്‍ നിന്നായി ആരാധകര്‍ വിവിധ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ആതിഥേയ രാജ്യങ്ങളായ യുഎസ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലാണ് ടിക്കറ്റുകള്‍ നിലവില്‍ കൂടുതല്‍ വിറ്റിരിക്കുന്നത്. ഇംഗ്ലണ്ട്, ജര്‍മനി, ബ്രസീല്‍, സ്‌പെയിന്‍, കൊളംബിയ, അര്‍ജന്റീന, ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളിലും ടിക്കറ്റുകള്‍ വലിയ തോതില്‍ ആരാധകര്‍ വാങ്ങിക്കൂട്ടുന്നുണ്ട്.
ആദ്യ ഘട്ടത്തില്‍ ടിക്കറ്റുകള്‍ കിട്ടാതെ പോയ ആരാധകര്‍ നിരാശപ്പെടേണ്ടതില്ല. ഈ മാസം 27 മുതല്‍ വില്‍പ്പനയുടെ രണ്ടാം ഘട്ടം ആരംഭിക്കും. ടിക്കറ്റ് കിട്ടാതിരുന്നവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ ശ്രമിക്കാം.
ചരിത്രത്തിലാദ്യമായി 32 ടീമുകളുടെ പോരാട്ടം മാറുകയാണ്. അടുത്ത വര്‍ഷത്തെ ലോകകപ്പ് മുതല്‍ 48 ടീമുകളാണ് സ്വര്‍ണക്കപ്പിനായി പോരിനിറങ്ങുന്നത്. നിലവില്‍ 28 രാജ്യങ്ങള്‍ യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.