കൊച്ചി: ഇടവേളക്ക് ശേഷം വീണ്ടും സ്വർണ വിലയിൽ കുതിപ്പ്. പവന് 1520 രൂപ വർധിച്ച് 97360 രൂപയിലെത്തി. ഗ്രാമിന് 190 രൂപ വർധിച്ച് 12170 രൂപയുമായി.
അന്താരാഷ്ട്ര സ്വർണ വില 4380 ഡോളർ വരെ കുതിച്ചെത്തിയതിനു ശേഷം 4220 ഡോളർ വരെ താഴ്ന്നിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം വില തിരികെ കയറുന്ന കാഴ്ചയാണ് കണ്ടത്. യുഎസ് വിപണി വൈകിട്ട് 7 മണിക്ക് ഓപ്പൺ ചെയ്തതോടെ 4360 ഡോളറിലേക്ക് എത്തുകയായിരുന്നു. സ്വർണവിലയിൽ ചാഞ്ചാട്ട സാധ്യത ഉണ്ടെന്നും വില വീണ്ടും മുകളിലോട്ട് തന്നെ പോകുമെന്നുമുള്ള പ്രവചനങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.
അന്താരാഷ്ട്ര വിലവർധന ചൂവടുപിടിച്ച് ആഭ്യന്തര വിപണിയിൽ വലിയ തിരിച്ചുകയറ്റമാണ് ഇന്നുണ്ടായത്. കഴിഞ്ഞ രണ്ടു ദിവസമായി 1520 രൂപയുടെ വ്യത്യാസമാണ് പവനിൽ കുറഞ്ഞിരുന്നത്. എന്നാൽ ഇന്ന് കുറഞ്ഞ അതേ തുക തന്നെ തിരിച്ചു കയറുകയാണ് ഉണ്ടായത്.
ദീപാവലി വ്യാപാരം കഴിഞ്ഞ വർഷത്തേക്കാൾ 15-20 ശതമാനം കുറഞ്ഞിട്ടുണ്ടെന്നു എന്നാൽ സ്വർണ വില വർധനവ് കാരണം മൊത്തം മൂല്യം വലിയതോതിൽ ഉയർന്നിട്ടുണ്ടെന്നുമാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ. ആഭരണത്തോടൊപ്പം കോയിനുകളുടെയും ബാറുകളുടെയും വിൽപ ന ഇത്തവണ കൂടുതലായി ഉപഭോക്താക്കൾ വാങ്ങിയിട്ടുണ്ട്. വെള്ളിയുടെ വില്പനയും ഇത്തവണ കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ വർഷ ദീപാവലിയെക്കാൾ 65%ത്തോളം വർധനവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. വെള്ളി വില ഏതാണ്ട് 80%ത്തോളം വർധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര സ്വർണ വില 4343 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.91 ലുമാണ്. പശ്ചിമേഷ്യയിലെ സംഘർഷം വീണ്ടും ഉടലെടുത്തതും താരിഫ് യുദ്ധങ്ങളും സ്വർണ ത്തിൽ നിക്ഷേപിക്കാൻ കൂടുതൽ പ്രേരണയായി.