ജിദ്ദ :ഏറെ ആക്ഷേപങ്ങൾക്ക് ഇടയാക്കിയ, 50 വർഷം പഴക്കമുള്ള കഫാല തൊഴിൽ സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്തലാക്കി സൗദി അറേബ്യ. സഊദിയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ നിയന്ത്രണാധികാരം ഒരു കഫീലിന് (തൊഴിലുടമ) നൽകുന്ന നിയമമാണ് നിർത്തലാക്കിയത്. തൊഴിലാളികൾക്ക് മേൽ മനുഷ്യത്വരഹിതമായ നിയന്ത്രണങ്ങൾക്ക് നിയമം വഴിയൊരുക്കുന്നുവെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് നടപടി. ഏകദേശം 13 ദശലക്ഷം വിദേശ തൊഴിലാളികൾക്ക് ഈ പരിഷ്കാരം പ്രയോജനം ചെയ്യും. ഇതിൽ 2.5 ദശലക്ഷം പേർ ഇന്ത്യക്കാരാണ്.
1950-കളിലാണ് കഫാല സമ്പ്രദായം സഊദിയിൽ നിലവിൽ വന്നത്. ഇന്ത്യയിൽ നിന്നും മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള വിദഗ്ദ്ധരും അവിദഗ്ദ്ധരുമായ വിദേശ തൊഴിലാളികളുടെ ഒഴുക്ക് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ഇത്. നിർമ്മാണ, ഉൽപ്പാദന മേഖലകളിൽ ജോലി ചെയ്തിരുന്ന ഈ തൊഴിലാളികൾ സൗദി സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായിരുന്നു. കുറഞ്ഞ കൂലിയുള്ള ഈ തൊഴിലാളികൾ രാജ്യത്ത് വർദ്ധിക്കുന്നത് ഒഴിവാക്കാനായി, വരുന്ന എല്ലാ തൊഴിലാളികളെയും ഒരു ‘കഫീലുമായി’ ബന്ധിപ്പിച്ചു. തൊഴിലാളിയുടെ ‘സ്പോൺസറായി’ പ്രവർത്തിക്കുന്ന വ്യക്തിക്കോ കമ്പനിക്കോ ആയിരുന്നു ഈ കഫീൽ അധികാരം നൽകിയിരുന്നത്. ഈ ‘സ്പോൺസർക്ക്’ വിദേശ പൗരൻ്റെ ജീവിതത്തിൽ വലിയ നിയന്ത്രണാധികാരം ലഭിച്ചു. തൊഴിലാളി എവിടെ ജോലി ചെയ്യണമെന്ന് തീരുമാനിക്കാനും, കൂലി നിശ്ചയിക്കാനും, എവിടെ താമസിക്കണമെന്ന് പോലും തീരുമാനിക്കാൻ വരെ കഫീലിന് അധികാരമുണ്ടായിരുന്നു.
അതിക്രമത്തിന് ഇരയാകുന്ന തൊഴിലാളിക്ക് അതിക്രമം കാണിച്ച ആളുടെ അനുമതിയില്ലാതെ കേസ് ഫയൽ ചെയ്യാൻ കഴിയില്ലെന്നത് ഈ നിയമത്തിലെ വ്യവസ്ഥകളിൽ ഒന്നായിരുന്നു. വിദഗ്ദ്ധ തൊഴിലാളികൾക്കും വൈറ്റ് കോളർ ജോലിക്കാർക്കും ഈ സമ്പ്രദായം അത്ര പ്രതിസന്ധി സൃഷ്ടിച്ചിരുന്നില്ലെങ്കിലും അവിദഗ്ധ തൊഴിലാളികൾക്ക് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു ഇത്. തൊഴിലാളിയുടെ യാത്രാരേഖകൾ പിടിച്ചെടുക്കാനും, ജോലി മാറുമ്പോൾ തീരുമാനമെടുക്കാനും, രാജ്യം വിടാൻ അനുവദിക്കാതിരിക്കാനും വരെ കഫീലിന് അധികാരം നൽകുന്ന രീതിയിലായിരുന്നു ഈ നിയമം.
കുവൈറ്റ്, ഒമാൻ, ലബനൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ വിവിധ രൂപങ്ങളിൽ ഈ നിയമം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഈ രാജ്യങ്ങളിലായി ഏകദേശം 25 ദശലക്ഷം വിദേശ പൗരന്മാരാണ് തങ്ങളുടെ കഫീലുകളുടെ നിയന്ത്രണത്തിൽ കഴിയുന്നത്. ഇതിൽ ഏറ്റവും വലിയ സമൂഹം ഏകദേശം 7.5 ദശലക്ഷം വരുന്ന ഇന്ത്യക്കാരാണ്.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ ‘വിഷൻ 2030’ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ സമ്പ്രദായം നിർത്തലാക്കാനുള്ള പദ്ധതി സൗദി അറേബ്യ ജൂണിൽ പ്രഖ്യാപിച്ചത്. 2029-ലെ ഏഷ്യൻ വിൻ്റർ ഗെയിംസ് ഉൾപ്പെടെയുള്ള ആഗോള പരിപാടികൾക്ക് മുന്നോടിയായി വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി രാജ്യത്തിൻ്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ബഹു-ട്രില്യൺ ഡോളർ പദ്ധതിയാണിത്.
അന്താരാഷ്ട്ര സമ്മർദ്ദം, എൻജിഒ, സഹായ ഏജൻസികളുടെ റിപ്പോർട്ടുകൾ, വിദേശ നിക്ഷേപകരിൽ നിന്നുള്ള വിയോജിപ്പുകൾ എന്നിവയെല്ലാം നിയമം റദ്ദാക്കാൻ സഊദി ഗവൺമെന്റിനെ പ്രേരിപ്പിച്ച ഘടകങ്ങളാണ്.