പാലക്കാട്: എലപ്പുള്ളി ഒയാസിസ് ബ്രൂവറിക്കായി നീക്കം ശക്തമാക്കി എക്സൈസ് മന്ത്രി എം.ബി രാജേഷ്. കേരളത്തിൽ മദ്യനയം അഞ്ച് വർഷമാക്കുമെന്നും കേരളത്തിൽ സ്പിരിറ്റ് ഉത്പാദനം തുടങ്ങുമെന്നും എക്സൈസ് മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പിൻ്റെ ഏകജാലക സംവിധാനം വഴി എലപ്പുള്ളിയിൽ ഓയസിസ് ബ്രുവറി കമ്പനിക്ക് അനുമതി നൽകനാണ് സർക്കാർ നീക്കം . കമ്പനി വരുന്നതിനെതിരെ എലപ്പുള്ളി പഞ്ചായത്ത് ഗ്രാമസഭ ചേർന്ന് പ്രമേയം പസാക്കിയിരുന്നു. എലപ്പുള്ളി പഞ്ചായത്തിൻ്റെ നടപടിയെ തദ്ദേശ വകുപ്പ് മന്ത്രി കൂടിയായ എം.ബി രാജേഷ് രൂക്ഷമായി വിമർശിച്ചു.
കുടിവെള്ളത്തിൻ്റെ കാര്യം നേരത്തെ ചർച്ച ചെയ്തതാണെന്നും എല്ലാം നിയമാനുസൃതമായാണ് നടക്കുന്നത് എന്നുമാണ് എക്സൈസ് മന്ത്രി എം.ബി രാജേഷ് പറയുന്നത്. ഒരോ വർഷവും മദ്യനയം രൂപീകരിക്കുന്നതിനാല്‍ മദ്യ നിർമ്മാണ വ്യവസായങ്ങൾ കേരളത്തിലേക്ക് വരാൻ മടിക്കുകയാണെന്നും അതിനാൽ അഞ്ച് വർഷത്തേക്ക് മദ്യനയം രൂപീകരിക്കുന്നത് ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു
കേരളത്തിൽ സ്പിരിറ്റ് ഉൽപാദനം തുടങ്ങും. തദ്ദേശീയമായ മദ്യ നിർമ്മാണം വർധിപ്പിച്ച് വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കും. ഇതിന് എതിരെ സ്ഥാപിത താൽപര്യക്കാരുടെ പ്രതിഷേധങ്ങൾ ഉണ്ടാകാം . അത് ഭയന്ന് പ്രധാന ചുവട് വെപ്പുകൾ നടത്താതിരിക്കാൻ കഴിയില്ലെന്നും എക്സൈസ് മന്ത്രി പറഞ്ഞു. പാലക്കാട് നടന്ന എക്സൈസ് വകുപ്പിൻ്റെ സംസ്ഥാന സെമിനാറിലാണ് മന്ത്രിയുടെ പ്രസ്താവന.