കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ടിനെതിരായ സമരത്തിനിടെ പൊലീസിനെ ആക്രമിച്ചെന്ന കേസിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. സമരസമിതി പ്രവർത്തകൻ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി ബാവൻകുട്ടി, കൂടത്തായി സ്വദേശി റഷീദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തില്‍ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്കും കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ 16 പൊലീസുകാർക്കും പരിക്കേറ്റിരുന്നു. അറവുമാലിന്യ സംസ്കരണ കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് ആറ് വർഷമായി നടക്കുന്ന സമരമാണ് അക്രമാസക്തമായാത്. സംഘർഷത്തിൽ ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി മെഹ്റൂഫാണ് ഒന്നാം പ്രതി.
സമരസമിതിക്ക് നേതൃത്വം നല്‍കിയതും കലാപമുണ്ടാക്കിയതും എസ്ഡിപിഐ ആണെന്ന് സിപിഎം ആരോപിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന സംഘര്‍ഷത്തില്‍ ജില്ലയ്ക്ക് പുറത്തു നിന്നെത്തിയ എസ് ഡി പിഐ അക്രമികള്‍ നുഴഞ്ഞു കയറുകയും കലാപം അഴിച്ചുവിട്ടെന്നും ഇന്നലെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രതികരിച്ചിരുന്നു.
എന്നാൽ സംഘർഷത്തിന് നേതൃത്വത്തിന് നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എസ്ഡിപിഐ പ്രതികരിച്ചു. സമരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പങ്കെടുത്തിട്ടുണ്ട്. പ്രശ്നം ഉണ്ടാക്കിയ ക്രിമിനലുകൾ ഡിവൈഎഫ്ഐ പ്രവർത്തകരാണ്. ഫാക്ടറിക്ക് തീ ഇട്ടതും ആക്രമിച്ചതും അവരാണെന്നും എസ്ഡിപിഐ ആരോപിച്ചു.