സിഡ്നി: ഇന്ത്യ - ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. രാവിലെ 9 മണിക്ക് സിഡ്നിയിലാണ് മത്സരം ആരംഭിക്കുക. ഓസ്ട്രേലിയയിൽ ഏകദിന പരമ്പര കൈവിട്ട ഇന്ത്യക്ക് മാനം കാക്കണമെങ്കിൽ ഇന്ന് ജയിച്ചേ തീരൂ എന്നതാണ് അവസ്ഥ. അല്ലെങ്കിൽ ചരിത്രത്തിലാദ്യമായി ഇന്ത്യക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയാകും കങ്കാരുക്കളുടെ വിജയഭേരി. പെർത്തിലും അഡലെയ്ഡിലും പൂജ്യത്തിന് പുറത്തായ വിരാട് കോലിയുടെ ബാറ്റിംഗിലേക്കാണ് ആരാധകർ ഉറ്റുനോക്കുന്നത്. സിഡ്നിയിലും നിറംമങ്ങിയാൽ കോലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്നാണ് അഭ്യൂഹം
ജയ്സ്വാളിന് അവസരം ലഭിച്ചേക്കും
ഏകദിന ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയിലെ എല്ലാ മത്സരങ്ങളും തോറ്റാൽ രോഹിതിനെ മാറ്റി ഗില്ലിനെ നായകനാക്കിയ തീരുമാനവും വീണ്ടും ചർച്ചായകും. ഏകദിന മത്സരങ്ങളിലെ ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയിലെ എല്ലാ മത്സരങ്ങളും തോറ്റാൽ ശുഭ്മൻ ഗില്ലിന്റെ നേതൃത്വവും വിമർശനം ഏറ്റുവാങ്ങേണ്ടി വരും. ഗില്ലിനും ഓസ്ട്രേലിയൻ പരമ്പരയിൽ തിളങ്ങാനായിട്ടില്ല എന്നതും ചർച്ചയായിട്ടുണ്ട്. അഡ്‍ലെയ്ഡിൽ അർധ സെഞ്ച്വറി നേടിയ രോഹിത് ശർമ്മയും ശ്രേയസ് അയ്യറും ഫോം തുടരുമെന്നാണ് പ്രതീക്ഷ. ജയ്സ്വാളിന് അവസരം നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. ഓസ്ട്രേലിയൻ ടീമിൽ മിച്ചൽ സ്റ്റാർക്കിനും ഹേസൽവുഡിനും വിശ്രമം നൽകിയേക്കും.
സ്പിന്നിനെ തുണയ്ക്കുന്ന പിച്ച്
സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിലാണ് മത്സരം. സിഡ്നിയിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് മികച്ച റെക്കോർഡുണ്ട്. കളിച്ച 19 മത്സരങ്ങളിൽ 2 എണ്ണത്തിൽ മാത്രമാണ് തോറ്റത്. 2016 ലാണ് ഇവിടെ ഇന്ത്യ അവസാനമായി ജയിക്കുന്നത്.