ബംഗളൂരു: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു. ശ്രീറാംപുരയിലെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരങ്ങൾ. പിടിച്ചെടുത്ത സ്വർണം ആഭരണങ്ങളാണ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പരിശോധന തുടരുകയാണ്.
ബെംഗളൂരു ശ്രീറാംപുരയിലുള്ള കോത്താരി മാൻഷനിലെ നാലാം നിലയിലാണ് ഉണ്ണികൃഷ്ണൻ പോറ്റി കുടുംബവുമൊത്ത് താമസിക്കുന്നത്. എസ്ഐടി സംഘം രാവിലെ തന്നെ ഇവിടെ എത്തി പരിശോധന ആരംഭിച്ചിരുന്നു. 176 ഗ്രാം സ്വർണമാണ് വീട്ടിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഇതെല്ലാം ആഭരണങ്ങളാണ്. ബെഗളൂരു പൊലീസിലെ ഉദ്യോഗസ്ഥരും എസ്ഐടിയോടൊപ്പം പോറ്റിയുടെ വീട്ടിലെ പരിശോധനയിൽ പങ്കുചേർന്നിട്ടുണ്ട്. കേരളത്തിലും നിരവധി ഭൂമി ഇടപാടുകൾ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയിരുന്നു. അതിന് സമാനമായി ബെംഗളൂരുവിലും പോറ്റി ഭൂമി ഇടപാടുകൾ നടത്തിയിട്ടുണ്ട്. അത് സംബന്ധിച്ച രേഖകളും വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുള്ളതായാണ് വിവരങ്ങൾ.