അടിമാലി: അടിമാലി ദേശീയ പാതക്ക് സമീപം മണ്ണിടിഞ്ഞ് കുടുങ്ങിപ്പോയ ദമ്പതിമാരിൽ ഭർത്താവ് മരിച്ചു. ലക്ഷം വീട് നിവാസിയായ ബിജുവിനാണ് ജീവൻ നഷ്ടമായത്. ഭാര്യ സന്ധ്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് ബിജുവിനെ പുറത്തെത്തിക്കാനായത്.
സന്ധ്യയെ നേരത്തെ തന്നെ പുറത്തെത്തിച്ചിരുന്നു. കാലിനാണ് ഇവർക്ക് പരിക്ക്. അടിമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി സന്ധ്യയെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ശനിയാഴ്ച പകൽ ഉന്നതി കോളനിക്ക് മുകൾ ഭാഗത്ത് വലിയ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് 22ഓളം കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി പാർപ്പിച്ചിരുന്നു. രാത്രി 10.20ഓടെ മണ്ണിടിയുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലെത്തിയപ്പോഴാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രക്ഷാ പ്രവർത്തകർ എത്തി സന്ധ്യയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തുടർന്ന് പൊലീസിന്‍റെ നിർദേശ പ്രകാരം ജെസിബി ഉപയോഗിച്ച് മണ്ണും കോൺക്രീറ്റ് പാളികളും നീക്കി. 3.27ഓടെയാണ് സന്ധ്യയെ പുറത്തെടുത്തത്