ന്യൂഡൽഹി: പി.എം ശ്രീ ധാരണാപത്രം ഒപ്പുവെക്കുമെന്ന് കേരള സർക്കാർ 2024 മാർച്ചിൽ തന്നെ കേന്ദ്രവുമായി ധാരണയിലെത്തിയിരുന്നുവെന്നും കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ. കേരളം കൂടെ വന്നതിൽ സന്തോഷമുണ്ടെന്നും ഇനി എല്ലാവരും ഒരുമിച്ച് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമെന്നും സഞ്ജയ് കുമാർ വ്യക്തമാക്കി. ന്യൂഡൽഹി വിജയ് ചൗക്കിൽ പദാന്ധത ബോധവൽക്കരണ പരിപാടിക്കിടെ പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സഞ്ജയ് കുമാർ.
പി.എം ശ്രീയുമായി ബന്ധപ്പെട്ട് കേരളത്തോട് നിരന്തരം സംഭാഷണവും ആശയവിനിമയവും തുടരുകയായിരുന്നുവെന്നും ഒടുവിൽ ഒപ്പുവെച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും സഞ്ജയ് കുമാർ പറഞ്ഞു. തങ്ങളുടെ പാഠ്യക്രമത്തിന്റെയും പാഠപുസ്തകങ്ങളുടെയും കാര്യത്തിൽ കേരളം പ്രതിജഞാബദ്ധമാണെങ്കിലും ദേശീയ തലത്തിൽ പാഠ്യക്രമത്തിലും മൂല്യനിർണയത്തിലും തുല്യനിലവാരവും നമുക്കാവശ്യമാണ്. ഇവയെല്ലാം ദേശീയ വിദ്യാഭ്യാസ നയം നോക്കുന്നുണ്ട്. വിദ്യാഭ്യാസമെന്നത് ദേശീയ തലത്തിൽ മാത്രമല്ല, അന്തർദേശീയ തലത്തിലും നോക്കേണ്ട ഒന്നാണ്.
വിദ്യാഭ്യാസം സമവർത്തിപ്പട്ടികയിലായതിനാൽ നിർബന്ധം എന്ന് പറയാവുന്ന ഒന്നുമില്ലെന്ന് എൻ.ഇ.പി പാഠ്യപദ്ധതി നടപ്പാക്കൽ നിർബന്ധമാണോ എന്ന ചോദ്യത്തോട് സഞ്ജയ് കുമാർ പ്രതികരിച്ചു. നമ്മുടെ വിദ്യാഭ്യാസം എങ്ങിനെയായിരിക്കണമെന്നതിന്റെ ഒരു ദർശനവും രൂപരേഖയുമാണ് ദേശീയ വിദ്യാഭാസ നയം. രാജ്യത്ത് ദേശീയ തലത്തിൽ ഒരു നയരൂപവൽക്കരണം ആവശ്യമാണ്. വിദ്യാഭ്യാസത്തിൽ മുന്നിട്ടുനിൽക്കുന്ന ഒരു സംസ്ഥാനമായ കേരളം പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടുവെന്നത് എന്നത് സന്തോഷമേറ്റുന്ന കാര്യമാണ്.
ഒരിക്കൽ ഒപ്പുവെച്ചാൽ പദ്ധതിയിൽ നിന്ന് പിന്മാറാനാകുമോ എന്ന കേരളത്തിലെ തർക്കത്തെ കുറിച്ച് ചോദിച്ചപ്പോൾ അതേ കുറിച്ച് താൻ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം മറുപടി നൽകി. കേരളം തങ്ങളോടൊപ്പം വന്നതിലും ഞങ്ങളെല്ലാവരും ഒരുമിച്ച് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിലും അങ്ങേയറ്റം സന്തോഷമുണ്ടെന്നും സഞ്ജയ് കുമാർ പറഞ്ഞു. കേരളത്തിന്റെ അനുഭവത്തിൽ നിന്ന് രാജ്യത്തിനൊന്നാകെ പഠിക്കാനുണ്ടെന്നും സഞ്ജയ് കുമാർ കൂട്ടിച്ചേർത്തു.
അതേസമയം, പി.എം ശ്രീ പദ്ധതി ഒപ്പിട്ട് ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) നടപ്പാക്കാൻ തയാറാണെന്ന് കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതോടെ സംസ്ഥാന സർക്കാറും ഇടതുമുന്നണിയും പ്രഖ്യാപിച്ചത് വ്യക്തമായ നയംമാറ്റമാണ്. ആർ.എസ്.എസ് അജണ്ടയിൽ കേന്ദ്രസർക്കാർ തയാറാക്കിയ എൻ.ഇ.പിക്കെതിരെ 2020 മുതൽ ശക്തമായ പ്രതിരോധം ഉയർത്തിയ സർക്കാറും മുന്നണിയുമാണ് കേരളത്തിൽ ഭരണത്തിലുള്ളത്.
വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ നയരേഖ തയാറാക്കുകയും കേന്ദ്രത്തെ വിയോജിപ്പുകൾ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നങ്ങോട്ട് എൻ.ഇ.പിയുടെ മറവിൽ വിദ്യാഭ്യാസ മേഖലയിൽ പ്രത്യക്ഷപ്പെട്ട കാവിവത്കരണങ്ങൾക്കെതിരെ നിലയുറപ്പിച്ചു. സംസ്ഥാന സർക്കാറിന്‍റെ നിലപാട് ദേശീയ തലത്തിൽ ശ്രദ്ധനേടുകയും കേരളം ബദൽ നയം സൃഷ്ടിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതാണ് പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ട് സർക്കാറും മുന്നണിയും തിരുത്തിയത്.
എൻ.ഇ.പിക്ക് എന്താണ് കുഴപ്പമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ വാർത്താസമ്മേളനത്തിൽ ചോദിച്ചു. എല്ലാകാലത്തും ഒരു നയത്തിൽ തന്നെ തുടരാൻ കഴിയില്ലെന്നും എൻ.ഇ.പിയിൽ സാധ്യമാകുന്ന കാര്യങ്ങൾ നടപ്പാക്കുമെന്നും മന്ത്രി തുറന്നുപറഞ്ഞു. ഇടതുനയം മാത്രം നപ്പാക്കുന്ന സർക്കാരല്ല ഇതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ വിശദീകരണം. കരാർ ഒപ്പിട്ടത് ഭരണപരമായ വിഷയമാണെന്ന് പറഞ്ഞാണ് സർക്കാർ നടപടിയെ ഗോവിന്ദൻ ന്യായീകരിച്ചത്.
ആരോഗ്യ, കാർഷിക മേഖലകളിൽ കേന്ദ്രസർക്കാർ പദ്ധതികളിൽ നിന്ന് ഫണ്ട് വാങ്ങിയതിന്‍റെ കണക്ക് നിരത്തിയാണ് സർക്കാറും പാർട്ടിയും നടപടിയെ ന്യായീകരിക്കുന്നത്. എന്നാൽ ഒരുതലമുറയെ തന്നെ ആശയതലത്തിൽ സ്വാധീനിക്കുന്ന വിദ്യാഭ്യാസ മേഖലയിലെ നയംമാറ്റത്തിനാണ് മുന്നണിയും പിണറായി സർക്കാറും പച്ചക്കൊടി വീശിയത്.
അതേസമയം, പി.എം ശ്രീയിൽ ഒപ്പുവെച്ചതോടെ ഇടതുമുന്നണിയിലുണ്ടായ പൊട്ടിത്തെറി പരിഹരിക്കാനുള്ള സി.പി.എം അനുനയ നീക്കങ്ങൾ പരിഹാരം കണ്ടിട്ടില്ല. മന്ത്രി വി. ശിവൻകുട്ടിയെ അനുരഞ്ജനത്തിനായി സി.പി.എം എം.എൻ സ്മാരകത്തിലേക്ക് അയച്ചെങ്കിലും സി.പി.ഐ അതൃപ്തിയും അമർഷവും ആവർത്തിച്ചു. തങ്ങൾ ഒത്തുതീർപ്പുകൾക്കില്ലെന്ന് സി.പി.ഐ നേതൃത്വം കട്ടായം പറഞ്ഞു. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ധാരണാപത്രത്തിൽനിന്ന് പിന്മാറണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ചതിനൊപ്പം ഇനി കാര്യങ്ങൾ തീരുമാനിക്കേണ്ടത് സി.പി.എം ആണെന്ന് കൂടി വ്യക്തമാക്കിയാണ് മടങ്ങിയത്.
ഫലത്തിൽ പതിവ് ശൈലിയിലെ സി.പി.എം അനുനയനീക്കങ്ങൾക്ക് ചെവി കൊടുക്കാനോ വഴങ്ങാനോ ഇല്ലെന്ന നിലപാടാണ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സി.പി.ഐ സ്വീകരിക്കുന്നതെന്ന് വ്യക്തം. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന ഗുരുതര ആരോപണം ഉന്നയിച്ചതിനൊപ്പം തങ്ങളുടെ മന്ത്രിമാരെ പിൻവലിക്കലടക്കം നിർണായക രാഷ്ട്രീയ തീരുമാനങ്ങൾക്കായി തിങ്കളാഴ്ച സി.പി.ഐ എക്സിക്യൂട്ടിവ് യോഗം ചേരാനിരിക്കുന്ന ഘട്ടത്തിൽ പ്രശ്നം എങ്ങനെ തണുപ്പിക്കണമെന്നതിൽ ഉത്തരമില്ലാത്ത സ്ഥിതിയിലാണ് സി.പി.എം.
മന്ത്രി വി. ശിവൻകുട്ടി ശനിയാഴ്ച എം.എൻ സ്മാരകത്തിലെത്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും മന്ത്രി ജി.ആർ. അനിലിനെയും കണ്ടെങ്കിലും അനുരഞ്ജനത്തിന്റെ യാതൊരു സൂചനയും നൽകിയില്ല. കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ മന്ത്രി ജി.ആർ. അനിൽ ‘കാര്യങ്ങൾ പരസ്പരം പറഞ്ഞതല്ലാതെ മറ്റൊന്നുമില്ലെന്നും സ്വകാര്യ സംഭാഷണത്തിൽ തീരുന്ന വിഷയങ്ങളല്ലല്ലോ ഇതെല്ലാം’ എന്നും തുറന്നടിച്ചതിനൊപ്പം പാർട്ടി ഓഫിസിൽ ഒരാൾ വന്നാൽ കാണാതിരിക്കാൻ പറ്റുമോ എന്ന് കൂടി ചോദിച്ചതോടെ കൂടിക്കാഴ്ചയിലെ വികാരം വ്യക്തം.
മന്ത്രിസഭയെയും മുന്നണിയെയും ഇരുട്ടിൽ നിർത്തി കരാർ ഒപ്പിട്ട ശേഷം ഇനി ചർച്ച ചെയ്യുന്നതെന്തിനെന്ന സമീപനമാണ് ബിനോയ് വിശ്വം സ്വീകരിച്ചതെന്നാണ് വിവരം. ഫണ്ട് ലഭ്യമാക്കാനുള്ള കുറുക്കുവഴിയാണ് കരാർ ഒപ്പിടൽ എന്നല്ലാതെ എൻ.ഇ.പിയോ കേന്ദ്ര അജണ്ടകളോ നടപ്പാക്കില്ലെന്ന് ശിവൻകുട്ടി വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ധാരണാപത്രത്തിലെ ‘പി.എം ശ്രീ ഒപ്പിട്ട സംസ്ഥാനങ്ങൾ പൂർണമായും എൻ.ഇ.പി നടപ്പാക്കണമെന്ന’ ഒന്നാമത്തെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതിരോധം.
ശനിയാഴ്ച ഉച്ചക്ക് സി.പി.എം ആസ്ഥാനമായ ന്യൂഡൽഹി എ.കെ.ജി ഭവനിലെത്തി പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയെ കണ്ട് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ നടത്തിയ അര മണിക്കൂർ കൂടിക്കാഴ്ചക്ക് പിന്നാലെ തർക്ക പരിഹാരം ഇരു പാർട്ടികളുടെയും പരമോന്നത നേതാക്കൾ കേരള ഘടകങ്ങൾക്ക് വിടുകയാണുണ്ടായത്.