തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും. അധ്യക്ഷനായി ഒജെ ജനീഷും വര്‍ക്കിങ് പ്രസിഡന്‍റായി ബിനു ചുള്ളിയിലും സ്ഥാനമേൽക്കും. കെപിസിസി പ്രസിഡന്‍റും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും ചടങ്ങിനെത്തും. പ്രതിപക്ഷ നേതാവ് പങ്കെടുക്കില്ല. സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്‍റുമാരുടെയും യോഗവും ഇന്ന് ചേരും.
രാവിലെ 11 മണിക്ക് ഇന്ദിരാഭവനിലാണ് ചുമതലയേൽക്കുന്നത്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് തുടങ്ങിയവര്‍ പങ്കെടുക്കും. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതിനെ തടർന്നാണ് വൈസ് പ്രസിഡന്‍റായിരുന്ന ജനീഷിനെ അധ്യക്ഷനാക്കിയത്. അബിൻ വര്‍ക്കിയെ പ്രസിഡന്‍റാക്കത്തതിൽ ഐ ഗ്രൂപ്പ് കടുത്ത അമര്‍ഷത്തിലാണ്. അമ്മയുടെ സഞ്ചയന ചടങ്ങായതിനാൽ രമേശ് ചെന്നിത്തലയും കൊല്ലത്ത് ആര്‍എസ്പിയുടെ അടക്കം പരിപാടികളിലായതിനാൽ പ്രതിപക്ഷ നേതാവും ചുമതലയേൽക്കൽ ചടങ്ങിൽ പങ്കെടുക്കില്ല. ഉച്ചയ്ക്ക് ശേഷം ചേരുന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്‍റുമാരുടെയും യോഗത്തിലും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെക്കുറിച്ച് ആലോചിക്കും