തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എതിർപ്പ് കടുപ്പിച്ച് വിദ്യാർത്ഥി സംഘടനകൾ. യുഡിഎഫ് വിദ്യാര്‍ത്ഥി സംഘടനകളുടെ ഏകോപന സമിതിയായ യുഡിഎസ്എഫ് ബുധനാഴ്ച സമ്പൂര്‍ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സംസ്ഥാന വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസ്- ബിജെപി നയങ്ങള്‍ പിന്‍വാതിലിലൂടെ നടപ്പിലാക്കുന്നതിന് തുടക്കം കുറിച്ചാണ് പിഎം ശ്രീ പദ്ധതിയില്‍ ഏകപക്ഷീയമായി സിപിഎം ഒപ്പിട്ടത്. ഈ തീരുമാനത്തിനെതിരെയാണ് സമരം കടുപ്പിക്കുന്നതെന്ന് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പറഞ്ഞു.
എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പുറമേ പ്രൊഫഷണല്‍, അണ്‍ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബുധനാഴ്ച പ്രവര്‍ത്തിക്കാൻ അനുവദിക്കില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഇടതു മുന്നണിയിലെ സിപിഐ ഉള്‍പ്പെടെയുള്ള ഘടകക്ഷികളുടെ എതിര്‍പ്പ് വകവയ്ക്കാതെയും മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയും 2020 മുതലുള്ള എതിര്‍പ്പ് പൊടുന്നനെ അവസാനിപ്പിച്ചതിലൂടെ കേരളത്തിലെ സിപിഎം-ബിജെപി ഡീല്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണെന്ന് യുഡിഎസ്എഫ് യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.