തിരുവനന്തപുരം: ആര്‍ എം പി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികൾക്കുവേണ്ടി കേട്ടുകേൾവിയില്ലാത്ത നീക്കവുമായി ജയിൽ വകുപ്പ്. ടിപി കേസിലെ പ്രതികളെ വിടുതൽ ചെയ്യുന്നതിൽ ഏതെങ്കിലും തരത്തിലെ സുരക്ഷാ പ്രശ്നമുണ്ടോ എന്ന് അന്വേഷിച്ചാണ് ജയിൽ ആസ്ഥാനത്ത് നിന്ന് കത്ത് അയച്ചിരിക്കുന്നത്. പ്രതികളെ എന്നന്നേക്കുമായി ജയിലിൽ നിന്ന് മോചിപ്പിക്കാനാണോ അതോ പരോൾ ആണോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ കത്തിലില്ല.
അതേസമയം ഇതുമായി ബന്ധപ്പെട്ട് ജയിൽ എഡിജിപി തന്നെ വിശദീകരണവുമായി രംഗത്തെത്തി. പ്രതികളെ വിട്ടയക്കാനുള്ള കത്തല്ലെന്നാണ് എഡിജിപി ബൽറാംകുമാര്‍ ഉപധ്യായ പറഞ്ഞത്. ടിപി വധക്കസിലെ മുഖ്യപ്രതികളായ കൊടി സുനി ഉള്‍പ്പെടെയുള്ളവവർ മാഹി ഇരട്ടക്കൊല കേസിലും ഉള്‍പ്പെട്ടിരുന്നു.മാഹി ഇരട്ടക്കൊലക്കേസിൽ ടിപി കൊലക്കേസിലെ പ്രതികളെയടക്കം കോടതി വെറുതെ വിട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് സുരക്ഷാ പ്രശ്നമുണ്ടോയെന്ന് അന്വേഷിച്ച് കത്ത് അയച്ചിട്ടുള്ളതെന്നാണ് എഡിജിപി വ്യക്തമാക്കിയത്.ടിപി വധക്കേസിലെ പ്രതികളെ 20വര്‍ഷത്തേക്ക് വിട്ടയക്കരുതെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് ഇത്തരമൊരു അസാധാരണ നടപടി. എന്നാൽ മാഹി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നൽകിയാൽ സുരക്ഷാ പ്രശ്നമുണ്ടോയെന്നാണ് കത്തിൽ ഉദ്ദേശിച്ചതെന്നുമാണ് ജയിൽ മേധാവി എഡിജിപി ബൽറാംകുമാര്‍ ഉപധ്യായ പറയുന്നത്. വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനവുമായി കെകെ രമ രംഗത്തെത്തി. പ്രതികളെ വിട്ടയക്കണമെങ്കിലും സുപ്രീം കോടതിയിൽ പോയി അപ്പീൽ വാങ്ങണമെന്ന് കെകെ രമ പറഞ്ഞു. 20വര്‍ഷത്തേക്ക് ടിപി കേസ് പ്രതികളെ വിട്ടയക്കരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. പക്ഷെ പലപ്പോഴായി സർക്കാർ പ്രതികൾക്ക് പരോൾ ഉൾപ്പെടെ നൽകുകയും അവരെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നുവെന്നും കെകെ രമ പറഞ്ഞു. ഈ ശ്രമങ്ങളുടെ തുടച്ചയെന്നവണ്ണമാണ് പുതിയ നീക്കമെന്നും കെകെ രമ വിമർശിച്ചു.