എറണാകുളം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്ത് ഗസ്റ്റ് ഹൗസിലെ യോഗത്തിൽ വെച്ചായിരുന്നു മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. വെറും അഞ്ച് മിനിറ്റുകൊണ്ട് യോഗം അവസാനിപ്പിച്ചാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്.
സിപിഐ മന്ത്രിമാരടക്കമുളളവർ യോഗത്തിന് എത്തിയിരുന്നു. കൃഷി, സിവിൽ സപ്ലൈസ്, ധനകാര്യം, വൈദ്യുതി എന്നീ വകുപ്പുകളുടെ മന്ത്രിമാരാണ് ഉണ്ടായിരുന്നത്. യോഗത്തിയ മുഖ്യമന്ത്രി മില്ലുടമകൾ ഇവിടെ എന്ന് അന്വേഷിച്ചു. അവരെ വിളിച്ചിട്ടില്ലെന്നും ഇത് ഉദ്യോഗസ്ഥരുടെ യോഗമാണെന്നും പറഞ്ഞതോടെ മില്ലുടമകൾ ഇല്ലാതെ എന്ത് യോഗമെന്ന പറഞ്ഞാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. നാളെ വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരത്ത് യോഗം നടത്താമെന്ന് സിപിഐ മന്ത്രിമാരടക്കമുളളവരെ അറിയിച്ചു.നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിനുശേഷമാണ് സിപിഐ മന്ത്രിമാരുൾപ്പെട്ട യോഗം വിളിച്ചിരിക്കുന്നത്.
പിഎം ശ്രീ പദ്ധതിയിൽ കേരളം ചേര്‍ന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്ന് മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുമെന്ന് സിപിഐ അറിയിച്ചിരുന്നു. മന്ത്രിമാർക്കുപുറമേ ഉന്നത ഐ എ എസ് ഉദ്യോഗസ്ഥരും ഇന്ന് കൊച്ചിയിൽ യോഗത്തിനെത്തിയിരുന്നു. സിപിഐയോടുളള അതൃപ്തിയാണ് മുഖ്യമന്ത്രി യോഗം വിടാനും മാറ്റിവെക്കാനുമുള്ള കാരണമെന്നാണ് വിവരം.