 
                        
                    
കോഴിക്കോട്: സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് മുതൽ പ്രവർത്തിക്കും. ഉപാധികളോടെ പ്രവര്‍ത്തിക്കാന്‍ ആണ് ജില്ലാ ഭരണകൂടം അനുമതി നൽകിയത്. അതേ സമയം ഫാക്ടറിക്ക് മുന്നിൽ വീണ്ടും സമരം തുടങ്ങുമെന്ന് സമരസമിതി വ്യക്തമാക്കി. ഫാക്ടറി അടച്ചു പൂട്ടും വരേ സമരം തുടരുമെന്നും സമര സമിതി അറിയിച്ചു. മലിനീകരണ നിയന്ത്രണബോര്‍ഡിന്‍റേയും, ശുചിത്വ മിഷന്‍റേയും റിപ്പോര്‍ട്ടിന്‍റെയും അടിസ്ഥാനത്തിലാണ് ഫ്രഷ് കട്ട് തുറക്കാനുള്ള നടപടി. പ്രതിദിനം സംസ്കരിക്കുന്ന മാലിന്യത്തിന്‍റെ അളവ് 25 ടണില്‍ നിന്നും 20 ടണ്ണായി കുറക്കാന്‍ പ്ലാന്‍റ് ഉടമകള്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു.
അതിനിടെ, സമരത്തെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രാത്രിയിൽ വീട് കയറിയുള്ള പരിശോധന ഒഴിവാക്കുമെന്ന് സർവകക്ഷി യോഗത്തിൽ പൊലീസിന്‍റെ ഉറപ്പ് നല്‍കി. ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ഇന്നലെ വൈകിട്ട് ജില്ലാ തല ഫെസിലിറ്റേഷൻ കമ്മറ്റി യോഗം വിളിച്ചു ചേർക്കുകയും ചെയ്തു. ഫ്രഷ് കട്ടിന്‍റെ പ്രവർത്തനങ്ങൾ ചട്ടങ്ങൾ പാലിച്ചാണെന്ന റിപ്പോർട്ടാണ് ശുചിത്വ മിഷനും, മലിനീകരണ നിയന്ത്രണ ബോർഡുംജില്ലാ കളക്ടർക്ക് നൽകിയിരിക്കുന്നത്.
ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് സർവ്വകക്ഷി യോഗം വിളിച്ചത്. സമരസമിതി പ്രവർത്തകരുടെ വീടുകളിൽ കയറിയുള്ള പൊലീസ് നടപടിക്കെതിരെ യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നു. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ വരെ പൊലീസ് രാത്രിയില്‍ പരിശോധന നടത്തുന്നത് അവസാനിപ്പിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ മാത്രമേ നടപടി ഉണ്ടാവുകയുള്ളൂവെന്ന് പൊലീസ് ഉറപ്പ് നല്‍കി. രാത്രികാല പരിശോധനയടക്കമുള്ള കാര്യങ്ങളില്‍ ഇളവ് വരുത്തുമെന്നും പൊലീസ് യോഗത്തെ അറിയിച്ചു