പുൽപള്ളി: പൊലിസിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും വാഹനപരിശോധന ഉൾപ്പെടെയുള്ള രഹസ്യ നീക്കങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ചോർത്തി നൽകിയിരുന്ന ഗ്രൂപ്പ് അഡ്മിൻമാരായ സഹോദരങ്ങളെ പുൽപള്ളി പൊലിസ് പിടികൂടി.പെരിക്കല്ലൂർ ചെറിയമുക്കാടയിൽ വീട്ടിൽ ബിബിൻ ബേബി (42), ബിജു ബേബി (38) എന്നിവരാണ് പിടിയിലായത്.
ഇവർ അഡ്മിൻമാരായ 'ടാക്‌സി ഡ്രൈവേഴ്‌സ് വയനാട്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് വിവരങ്ങൾ ചോർത്തിയത്.മദ്യപിച്ച് വാഹനമോടിക്കുന്നവർ, മദ്യം/മയക്കുമരുന്ന് കടത്തുകാർ, മണൽ മാഫിയകൾ, മറ്റ് സാമൂഹ്യ വിരുദ്ധർ എന്നിവർക്ക് സഹായകമാകുന്ന രീതിയിലാണ് വിവരങ്ങൾ കൈമാറിയിരുന്നത്.പൊലിസ് പരിശോധന നടക്കുന്ന സ്ഥലങ്ങളും സമയങ്ങളും മുൻകൂട്ടി പങ്കുവെച്ച് കുറ്റവാളികളെ ഇവർ സഹായിച്ചുവന്നു.
ഇൻ്റലിജൻസ് വിഭാഗത്തിൻ്റെയും സൈബർ സെല്ലിൻ്റെയും തുടർച്ചയായ നിരീക്ഷണത്തിനൊടുവിലാണ് സഹോദരങ്ങൾ വലയിലായത്.2025 ഒക്ടോബർ മുതൽ നവംബർ വരെയാണ് ഈ ഗ്രൂപ്പിലൂടെ കുറ്റകരമായ പ്രവർത്തനങ്ങൾ നടന്നതെന്ന് പൊലിസ് കണ്ടെത്തി.ഗ്രൂപ്പിലെ മറ്റ് നിരവധി അംഗങ്ങളുടെ പങ്കും പൊലിസ് വിശദമായി അന്വേഷിച്ചുവരികയാണ്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലിസ് മേധാവി അറിയിച്ചു.