കോഴിക്കോട് : സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്നും ഗവൺമെന്റ് ഡോക്ടർമാരുടെ സമരം. ഒപി ബഹിഷ്കരിച്ചാണ് കെജിഎംസിടിഎയുടെ സമരം. പിജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന് ഓപിയിൽ ഉണ്ടാവൂ. ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാരുടെ റിലേ ഓ പി ബഹിഷ്കരണ സമരം. കഴിഞ്ഞമാസം 20 നും 28നും കെജിഎംസിറ്റ ഒപി ബഹിഷ്കരിച്ചിരുന്നു. ഇന്ന് സമരം ഉണ്ടെന്ന് അറിയാതെയാണ് പല രോഗികളും മെഡിക്കൽ കോളേജിൽ എത്തിയത്.
4 വർഷം വൈകി നടപ്പിലാക്കിയ 10 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ശമ്പള പരിഷ്കരണം മൂലം നഷ്ടപ്പെട്ട ശമ്പള-ക്ഷാമബത്ത കുടിശ്ശിക നൽകുക, പ്രവേശന തസ്തിക ആയ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ശമ്പളനിർണ്ണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ട് വെക്കുന്നത്. ഇതിനോടൊപ്പം, പുതിയതായി പ്രവർത്തനം ആരംഭിച്ച മെഡിക്കൽ കോളേജുകളിലേക്ക് അശാസ്ത്രീയമായ താൽക്കാലിക പുനർവിന്യാസത്തിലൂടെ ഡോക്ടർമാരെ നിയമിക്കുന്നത് രോഗികളുടെയും ദേശീയ മെഡിക്കൽ കമ്മീഷൻ്റെയും കണ്ണിൽ പൊടിയിടുന്ന സമ്പ്രദായം ഒഴിവാക്കി പകരം ആവശ്യത്തിന് പുതിയ തസ്തികകൾ സൃഷ്ടിക്കണം എന്നാണ് മുന്നോട്ട് വെക്കുന്ന ആവശ്യം.