തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റാകും. ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. ഉത്തരവ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കെ. രാജുവിനെ ദേവസ്വം ബോർഡ് അംഗമാക്കിക്കൊണ്ടുള്ള ഉത്തരവും ഇന്ന് പുറത്തിറങ്ങി.
മുൻ ചീഫ് സെക്രട്ടറിയായ കെ.ജയകുമാറിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദേവസ്വം ബോർഡ് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നത്. സിപിഎം സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. പദവി സ്ഥിരീകരിച്ച ജയകുമാർ വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാകുമെന്ന് പ്രതികരിച്ചിരുന്നു.
ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി ഐഎഎസുകാരെ നിയമിക്കണമെന്നായിരുന്നു വെള്ളാപ്പള്ളി നടേഷൻ ഉൾപ്പെടെയുള്ളവരുടെ ആവശ്യം. അത് കൂടി പരിഗണിച്ചാണ് ജയകുമാറിന്റെ പേരിലേക്ക് സിപിഎം എത്തിയത്. സ്വർണപ്പാളി വിഷയത്തിൽ നടക്കുന്ന അന്വേഷണം തുടരുമെങ്കിലും വിവാദങ്ങൾ മറികടക്കാൻ ജയകുമാറിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.