കൊച്ചി: എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എസ്ഐആർ നിർത്തിവെക്കണമെന്നാണ് ആവശ്യം. എസ്ഐആർ, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവ ഒരേസമയം നടത്തുന്നത് സംസ്ഥാന ഭരണകൂടത്തെ കടുത്ത സമ്മർദത്തിലാക്കുന്നുവെന്ന് ഹരജിയിൽ പറയുന്നു.
രണ്ട് നടപടിക്രമങ്ങൾക്കും അത്യാവശ്യമായ പരിശീലനം ലഭിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ലഭ്യത കുറവാണ്. ഡിസംബർ 20നകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്തമുണ്ട് . എന്നാൽ എസ്ഐആർ ഒരേസമയം നടത്തേണ്ട അടിയന്തര ആവശ്യം ഇപ്പോഴില്ല
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എസ്ഐആർ മാറ്റിവെക്കാൻ നിർദേശം നൽകണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതുവരെ എസ്ഐആർ പ്രക്രിയ സ്റ്റേ ചെയ്യാൻ ആവശ്യമായ നിർദ്ദേശങ്ങൾ കോടതി പുറപ്പെടുവിക്കണം ഡിസംബർ 20നകം തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി 21നകം പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യണം.
രണ്ടും ഒരേസമയം നടക്കുന്നത് ഭരണപരമായ ബുദ്ധിമുട്ടുകൾക്കു കാരണമാകും. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഗുണനിലവാരത്തെയും തെരഞ്ഞെടുപ്പ് സുഗമമായി നടത്തിപ്പിനെയും ബാധിക്കും വോട്ടർ പട്ടിക തീവ്രപരിശോധന, തദ്ദേശ തെരഞ്ഞെടുപ്പുകൾ എന്നീ രണ്ട് പ്രവർത്തനങ്ങളിലും ഉൾപ്പെടുന്നത് ഒരേ ഉദ്യോഗസ്ഥരാണ്. ഇവരുടെ എണ്ണം പരിമിതമാണ്.
വീട് തോറുമുള്ള പരിശോധനയും വോട്ടർപട്ടിക പുതുക്കലും ഉൾപ്പെടുന്ന സമഗ്ര പ്രക്രിയയാണ് എസ്ഐആർ. ഇതിന് ഏകദേശം 25668 ഉദ്യോഗസ്ഥരെ വിന്യസിക്കണം . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുകൾക്ക് ഏകദേശം 176000 സർക്കാർ ഉദ്യോഗസ്ഥരും 68000 സുരക്ഷാ ജീവനക്കാരും ആവശ്യമാണ് . ഇത് ഗുരുതരമായ ഉദ്യോഗസ്ഥ പ്രതിസന്ധി സൃഷ്ടിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എസ്ഐആർ മാറ്റിവയ്ക്കാൻ സംസ്ഥാനം തെരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. എസ്ഐആർ മാറ്റിവെക്കുന്നത് ആരെയും ദോഷകരമായി ബാധിക്കില്ല. എന്നാൽ എസ്ഐആർ മാറ്റിവെക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടപ്പാക്കാൻ ഗുണകരമാകുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.