ഇരുചക്ര വാഹനങ്ങളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 125 സി.സിയുള്ള വാഹനങ്ങളിൽ എ.ബി.എസ് (ആന്റി ബ്രേക്കിങ് ലോക്ക്) നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ജനുവരി വരെ നീട്ടാൻ സാധ്യത. കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള റോഡ് ഗതാഗത മന്ത്രാലയവും ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിലാണ് സമയപരിധി നീട്ടാൻ സാധ്യതയുള്ളതായുള്ള റിപോർട്ടുകൾ പുറത്തുവരുന്നത്.
അടിയന്തര സാഹചര്യത്തിൽ ബ്രേക്കിങ് നടത്തുമ്പോൾ വാഹനത്തിന്റെ ചക്രങ്ങൾ ലോക്ക് ചെയ്യുന്നത് തടയുകയും സ്കിഡിങ്ങിനും ക്രാഷുകൾക്കും സാധ്യത കുറക്കുകയും ചെയ്യുന്ന ഒരു സുരക്ഷ സംവിധാനമാണ് എ.ബി.എസ്. ട്രാക്ഷൻ കണ്ട്രോൾ ചെയ്ത് റൈഡറെ തടസ്സങ്ങളിലൂടെ സുഖമമായി സഞ്ചരിക്കാനും എ.ബി.എസ് സഹായിക്കുന്നു.
എന്നാൽ 125 സി.സി വരെയുള്ള ഇരുചക്ര വാഹനങ്ങളിൽ എ.ബി.എസിന്റെ ഫലപ്രാപ്തിയെക്കുറിച്ച് വാഹനനിർമാതാക്കൾ റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടികാഴ്ചയിൽ സംശയം ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സർക്കാരിന്റെ സുരക്ഷ പരിശോധന, വാലിഡേഷൻ ഏജൻസിയായ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.ആർ.എ.ഐ)യുമായി കൂടിയാലോചിക്കാൻ മന്ത്രി നിർമാണ കമ്പനികളോട് നിർദേശിച്ചത്.
2026 ജനുവരി ഒന്നിന് ശേഷം നിർമിക്കുന്ന എല്ലാ ഇരുചക്ര വാഹനങ്ങളിലും എ.ബി.എസ് നിർബന്ധമാക്കുന്ന കരട് നിയമങ്ങൾ റോഡ് മന്ത്രാലയം ജൂൺ 27ന് നിർമാണ കമ്പനികളെ അറിയിച്ചിരുന്നു. 150 സി.സിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങളിൽ ഈ സവിശേഷത സജ്ജീകരിച്ചിട്ടുണ്ട്. എങ്കിലും, എ.ബി.എസ് ചേർക്കുന്നത് എൻട്രി ലെവൽ മോട്ടോർസൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില 5,000ത്തിൽ കൂടുതൽ വർധിക്കാൻ കാരണമാകുമെന്ന് നിർമ്മാതാക്കൾ വാദിക്കുന്നു.