തിരുവനന്തപുരം: കേരളത്തിലെ എസ്.ഐ.ആർ പ്രവർത്തനങ്ങൾ നീട്ടില്ലെന്ന് അറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. കേരളത്തിൽ 97 ശതമാനം എസ്.ഐ.ആർ ഫോമുകളും ബി.എൽ.ഒമാർ വിതരണം ചെയ്ത് കഴിഞ്ഞു. അത് തിരികെ വാങ്ങുന്നതാണ് ഇനിയുള്ള ജോലി. അതിനായി ബൂത്തുതലത്തിൽ ക്യാമ്പുകൾ ഉൾപ്പടെ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.എൽ.ഒമാർ തെരഞ്ഞെടുപ്പ് കമീഷന്റെ അവിഭാജ്യ ഘടകമാണ്. എസ്.ഐ.ആർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ബി.എൽ.ഒമാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങൾ ചില കോണുകളിൽ നിന്നും ഉണ്ടാവുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ല. ബി.എൽ.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.എൽ.ഒമാരുടേയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ കൂടി അഭിപ്രായം തേടണമെന്നും മുഖ്യതെരഞ്ഞെടുപ്പ ഓഫീസർ വ്യക്തമാക്കി. അതേസമയം, എസ്.ഐ.ആറിനെതിരായ ഹരജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഹരജികളും സുപ്രീംകോടതി ഒരുമിച്ച് പരിഗണിക്കുമെന്നാണ് സൂചന.
എസ് ഐ ആർ നടപടിക്രമങ്ങളിൽ മികച്ചതും മാതൃകാപരവുമായ പ്രവർത്തനം കാഴ്ചവെച്ച സംസ്ഥാനത്തെ എല്ലാ ബൂത്ത് ലെവൽ ഓഫീസർമാരെയും, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭിനന്ദനം അറിയിച്ചു. സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ കൃത്യതയും വിശ്വാസ്യതയും നിലനിർത്തുന്നതിൽ ബി എൽ ഒമാരുടെ ഫീൽഡ് തലത്തിലെ പരിശ്രമങ്ങൾ നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.