കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി നവംബർ 21 ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് അവസാനിക്കും.
ഒരു സ്ഥാനാർത്ഥിക്ക് മൂന്ന് സെറ്റ് പത്രിക സമർപ്പിക്കാം. സംവരണ സീറ്റുകളില്‍ മത്സരിക്കുന്നവർ ആ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ സംവരണ വാർഡുകളില്‍ മത്സരിക്കുന്നവർ അധികാരപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
പത്രികയോടൊപ്പം അതത് സ്ഥാനങ്ങളിലേക്ക് നിശ്ചിത തുകയും കെട്ടിവയ്ക്കണം. ഗ്രാമപഞ്ചായത്തില്‍ 2000 രൂപയും, ബ്ലോക്ക്പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ 4000 രൂപയും, കോർപ്പറേഷൻ, ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളില്‍ 5000 രൂപയും ആണ് കെട്ടിവെയ്‌ക്കേണ്ടത്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങള്‍ക്ക് തുകയുടെ പകുതി മതി.
സ്ഥാനാർത്ഥികള്‍ നാമനിർദ്ദശ പത്രികയോടൊപ്പം കെട്ടിവയ്‌ക്കേണ്ട തുക അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച്, അതിന്റെ രസീത് പത്രികയോടൊപ്പം വരണാധികാരിയ്ക്ക് സമർപ്പിക്കാം. പണം നേരിട്ട് വരണാധികാരിയുടെ പക്കല്‍ ഏല്‍പ്പിച്ചും ട്രഷറിയില്‍ അടവാക്കിയും നിക്ഷേപിക്കാം.
സ്ഥാനാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത, പത്രിക സമർപ്പിക്കുന്ന സമയത്ത് സ്ഥാനാർത്ഥി ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകള്‍, സ്ഥാനാർത്ഥിയുടെയും കുടുംബാംഗങ്ങളുടെയും ആസ്തിയും ബാധ്യതയും, സർക്കാരിനോ ഏതെങ്കിലും തദ്ദേശസ്ഥാപനത്തിനോ നല്‍കാനുള്ള കുടിശ്ശിക, അയോഗ്യതയുണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം തുടങ്ങിയ വിവരങ്ങള്‍ പത്രികയോടൊപ്പം ഫോറം 2 എ യില്‍ സമർപ്പിക്കണം. ഒരാള്‍ക്ക് ഒരു തദ്ദേശസ്ഥാപനത്തിലെ ഒരു വാർഡില്‍ മാത്രമേ മത്സരിക്കാൻ പാടുള്ളൂ. എന്നാല്‍ ത്രിതല പഞ്ചായത്തുകളില്‍ വ്യത്യസ്ത തലങ്ങളില്‍ മത്സരിക്കാം.
പത്രിക സമർപ്പിക്കുന്നയാള്‍ക്ക് സ്വന്തമായോ തന്റെ നിർദ്ദേശകൻ വഴിയോ പൊതുനോട്ടീസില്‍ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സ്ഥാനാർത്ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം. പത്രിക സമർപ്പിക്കുന്ന തീയതിയില്‍ 21 വയസ്സ് പൂർത്തിയായിരിക്കണം. സ്ഥാനാർത്ഥി ബധിര - മൂകനായിരിക്കരുത്. സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്നയാള്‍ അതേ വാർഡിലെ വോട്ടറായിരിക്കണം.