കോഴിക്കോട്: പന്തീരാങ്കാവ് അങ്ങാടിയിലെ സൗപർണിക ജ്വല്ലറിയിൽ മോഷണശ്രമം. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. സ്വർണാഭരണം ആവശ്യപ്പെട്ട് എത്തിയ യുവതിയാണ് മോഷണശ്രമം നടത്തിയത്. സ്വർണാഭരണം ആവശ്യപ്പെട്ട ശേഷം ഉടമയായ മുട്ടഞ്ചേരി രാജൻ ആഭരണം എടുക്കാൻ തിരിഞ്ഞതോടെ ഇയാളുടെ മുഖത്തേക്ക് കയ്യിൽ കരുതിയ മുളക് സ്‌പ്രേ അടിക്കുകയായിരുന്നു.
ആദ്യം പകച്ചുപോയ ഉടമ പിന്നീട് മോഷണശ്രമം ആണെന്ന് മനസ്സിലാക്കി യുവതിയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. ഇതോടെ യുവതി കയ്യിൽ കരുതിയ മറ്റൊരു കുപ്പിയിൽ ഉണ്ടായിരുന്ന പെട്രോൾ എടുത്ത് സ്വന്തം ദേഹത്ത് ഒഴിച്ചു. അതിനിടയിൽ കട ഉടമയുമായി മൽപ്പിടിത്തം നടത്തി. അതിനിടയിൽ ബഹളം കേട്ട് ഓടിയെത്തിയവർ ചേർന്ന് മോഷണ ശ്രമം നടത്തിയ യുവതിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. പെരുവയൽ പരിയങ്ങാട് തടായി സ്വദേശിനിയായ സൗദാബിയാണ് പിടിയിലായത്.
ആഴ്ചകൾക്ക് മുമ്പ് ഇതേ യുവതി ജ്വല്ലറിയിൽ പലതവണ എത്തിയതായി ഉടമ പറഞ്ഞു. എന്നാൽ അന്ന് കൂടെയുണ്ടായിരുന്ന ആൾ പണവുമായി എത്തിയില്ലെന്ന് പറഞ്ഞ് തിരികെ പോവുകയായിരുന്നു. അതിനിടയിലാണ് ഇന്ന് യുവതി വീണ്ടും ജ്വല്ലറിയിൽ എത്തി മോഷണശ്രമം നടത്തിയത്. പണം കടം ചോദിക്കുന്നതിനു വേണ്ടിയാണ് ജ്വല്ലറിയിൽ എത്തിയതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. അതിനിടയിൽ പെട്ടെന്ന് സംഭവിച്ച പോയതാണ് മോഷണശ്രമം എന്നാണ് യുവതി മൊഴി നൽകിയത്.
എന്നാൽ പലതവണ വന്നപ്പോഴും ഇവർ പണം ആവശ്യപ്പെട്ടിരുന്നില്ലെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. യുവതിയുമായുള്ള ബലപ്രയോഗത്തിൽ പരിക്കേറ്റ ജ്വല്ലറി ഉടമ പ്രാഥമിക ചികിത്സ തേടി. ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്.