ഇന്ത്യ-ദക്ഷിണാഫ്രിക്കയുടെ പരമ്പരയുടെ അവസാന ഘട്ടമായ അഞ്ച് മത്സരങ്ങളുള്ള ടി20 സീരീസിനു നാളെ കട്ടക്കിൽ തിരശ്ശീല ഉയരും. ഏകദിന പരമ്പരയിൽ നടത്തിയ തിരിച്ചുവരവിൽ നിന്നും ആവേശം ഉൾകൊണ്ടു ടി 20 പരമ്പര തൂത്തുവാരാൻ ഇന്ത്യ ശ്രമിക്കുമ്പോൾ, ടെസ്റ്റിൽ നേടിയതുപോലെ ഒരു അപ്രതീക്ഷിത വിജയം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്കയും ഇറങ്ങും. സമീപ ഭാവിയിൽ നടക്കാനിരിക്കുന്ന ഐസിസി ടൂർണമെന്റുകളിലേക്ക് യുവതാരങ്ങളെ അടക്കം ഒരുക്കുവാൻ ഇരുടീമുകൾക്കും ഈ പരമ്പര നിർണായകമാണ്.
സ്വന്തം മണ്ണിൽ കളിക്കുന്ന ലോകചാമ്പ്യാൻമാർ ഈ ഫോർമാറ്റിൽ മികച്ച ഫോമിലാണ്. പരുക്കിൽ നിന്ന് മുക്തി നേടി വരുന്ന ശുഭ്മൻ ഗിൽ, വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ്മ , സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ , തിലക് വർമ എന്നിവരടങ്ങുന്ന ഇന്ത്യൻ ബാറ്റിംഗ് നിര അതിശക്തമാണ്. അതിനോടൊപ്പം പരിക്കിനുശേഷം മടങ്ങിയെത്തുന്ന ഹാർദിക് പാണ്ഡ്യയും കൂടി ചേരുമ്പോൾ ഏതൊരു ബൗളിംഗ് നിരയുടെ ഉറക്കം കെടുത്തുവാൻ ഇന്ത്യക്ക് കഴിയും.
കുല്‍ദീപ് യാദവ് – വരുണ്‍ ചക്രവർത്തി സ്പിൻ കൂട്ടുകെട്ട് മിഡിൽ ഓവറുകളിൽ നിർണായകമായിരിക്കും. എന്നാൽ ജസ്പ്രീത് ബുംറയെ അമിതമായി ആശ്രയിക്കുന്ന പേസ് അറ്റാക്കിന്റെ അനുഭവക്കുറവ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിര മുതലെടുക്കാൻ സാധ്യതയുണ്ട്.
ഇന്ത്യയെ ടി 20 ലോകകപ്പ് ഫൈനലിൽ വെള്ളം കുടിപ്പിച്ച ദക്ഷിണാഫ്രിക പവർ ഹിറ്റർമാരും ടി 20 സ്പെഷലിസ്റ്റുകളും അടങ്ങിയ സംഘവുമായി ആണ് എത്തുന്നത്.
ക്വിന്റൺ ഡി കോക്ക്, ഡേവിഡ് മില്ലർ, ഐഡൻ മാർക്രം എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരക്കൊപ്പം ലുങ്കി എൻഗിഡി – ആൻറിക് നോർട്ട്ജെ പേസ് കൂട്ടുകെട്ട് കൂടി ചേരുമ്പോൾ ഏതു എതിരാളിയും ഒന്ന് വിറക്കും. പക്ഷെ ടോണി ഡി സോർസി പരിക്കേറ്റ് പുറത്തായതും സ്പിന്നർ കേശവ മഹാരാജിലുള്ള അമിത ആശ്രയവും ഇന്ത്യൻ ബാറ്റസ്മാൻമാർ മുതലാക്കിയേക്കും.