ഇടുക്കി: സ്വന്തം മകളുടെ പ്രായമുളള കുട്ടിയോടു ലൈംഗികാതിക്രമം നടത്തിയ കേസിൽ 41കാരന് അഞ്ചുവർഷം കഠിന തടവും പിഴയും ശിക്ഷ. ഇടുക്കി ഗാന്ധിനഗർ സ്വദേശി ഗിരീഷിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിയുടെ മകളെ കാണാൻ വീട്ടിലെത്തിയ ഒൻപതുവയസ്സുകാരിയോടായിരുന്നു അതിക്രമം എന്നാണ് കേസ്.
2024ലെ ഓണാവധിക്കാലത്തായിരുന്നു സംഭവം. ദൂരെ താമസിച്ച് പഠിക്കുകയായിരുന്ന കുട്ടി ഓണാവധിക്ക് ഗിരീഷിന്റെ മകളോടൊപ്പം കളിക്കാൻ വീട്ടിലെത്തിയതായിരുന്നു. പ്രതിയുടെ മകളും അതിജീവിതയും വീടിൻ്റെ ടെറസിൽ കളിക്കുകയായിരുന്നു. പെൺകുട്ടി താഴെ ഇറങ്ങി റൂമിലെത്തിയപ്പോൾ ഇയാൾ അതിക്രമം കാണിക്കുകയായിരുന്നു. വിചാരണ വേളയിൽ ഗിരീഷിൻ്റെ ഭാര്യയും മകളും ഇയാൾക്കെതിരെ മൊഴി നൽകിയത് കേസിൽ നിർണായകമായി.
വിചാരണ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച കോടതി, 30,000 രൂപ പിഴയൊടുക്കാനും ഉത്തരവിട്ടു. പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. അതിജീവിതയക്ക് നഷ്‌ടപരിഹാരം നേടിക്കൊടുക്കാനുള്ള നടപടികൾ പൂർത്തീകരിക്കാൻ ജില്ലാ ലീഗൽ സർവീസ് അതൊരിറ്റിയോടും കോടതി ശുപാർശ ചെയ്തു.