തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താൻ സിപിഐഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങളും സിപിഐ സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. വികസനവും ക്ഷേമ പദ്ധതികളും പത്ത് വർഷത്തെ ഭരണനേട്ടവും ഒന്നും വോട്ടർമാരിൽ വിലപ്പോയിട്ടില്ലെന്നതാണ് പ്രാഥമിക വിലയിരുത്തൽ.
ശബരിമല സ്വർണക്കൊള്ളയും ആഗോള അയ്യപ്പസംഗമും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി. താഴേത്തട്ടിൽ സംഘടനാ സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചില്ലെന്ന വിലയിരുത്തലും ഉണ്ട്. ഇന്ന് ചേരുന്ന നേതൃയോഗത്തിൽ ജില്ലകളിൽ നിന്നുള്ള വോട്ട് കണക്കുകൾ ചേർത്തുവെച്ചുള്ള പരിശോധനയുണ്ടാവും. സർക്കാരിന് ജനപിന്തുണ കുറയുന്നു വിലയിരുത്തലാണ് പൊതുവെ സിപിഐ നേതാക്കൾക്കുള്ളത്.
എന്തൊക്കെ തിരുത്തൽ വേണമെന്ന് അറിയിക്കാൻ അണികളോട് പാർട്ടി നേതൃത്വം നിർദേശിച്ചിട്ടുണ്ട്. കത്തെഴുതിയും ഇമെയിൽ വഴിയും പൊതുജനങ്ങളുടെ അഭിപ്രായവും പാർട്ടി സമാഹരിക്കുന്നുണ്ട്. നാളെ ഇടതുമുന്നണി യോഗവും ചേരും. യുഡിഎഫിന് അനുകൂലമായി വോട്ട് ഒഴുകിയതും ബിജെപി വളർച്ചയ്ക്ക് വഴിയൊരുക്കിയതും അവരുടെ മാത്രം നേട്ടം കൊണ്ടല്ലെന്ന തിരിച്ചറിവാണ് തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് നൽകുന്നത്.