ന്യൂഡൽഹി: രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച തുടരുന്നു. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ച ഉടൻ രൂപയുടെ മൂല്യം 90.82 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. തിങ്കളാഴ്ച ഒരു ഡോളറിന് 90.80 എന്ന നിലവാരത്തിലേക്ക് താഴ്ന്നിരുന്നെങ്കിലും അൽപ്പം തിരിച്ചുകയറി 90.74 നിലവാരത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
ഡോളിന് ഡിമാൻഡ് വർധിച്ചതും വിദേശ നിക്ഷേപകർ വിപണിയിൽ നിന്ന് പിൻവാങ്ങുന്നതും ഇന്ത്യ- യുഎസ് വ്യാപാര ഇടപാടുകളിലെ അനിശ്ചിതത്വവുമാണ് തകർച്ചയുടെ പ്രധാന കാരണം. ഊഹക്കച്ചവടക്കാർ തുടർച്ചയായി ഡോളർ വാങ്ങിക്കൂട്ടിയതും രൂപക്ക് തിരിച്ചടിയായി. നിലവിൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ മൂല്യം ഇടിഞ്ഞ കറൻസിയാണ് രൂപ.
ഈ വർഷം ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസികളിൽ ഒന്നാണ് രൂപ. ഡോളറിനെതിരെ ആറ് ശതമാനമാണ് ഇടിവ്. യുഎസ് താരിഫ് ഉയർത്തിയത് അടക്കമുള്ള ഘടകങ്ങൾ രൂപയുടെ മൂല്യമിടിയാൻ കാരണമായിട്ടുണ്ട്. ഈ വർഷം ഇതുവരെ വിദേശ നിക്ഷേപകർ 18 ബില്യൻ ഡോളറിലധികം മൂല്യമുള്ള ഇന്ത്യൻ ഓഹരികളാണ് വിറ്റഴിച്ചത്.