തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള ഇഡി കേസെടുത്ത് അന്വേഷിക്കും. ഇഡിക്ക് മുഴുവൻ രേഖകളും നൽകാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. എസ്ഐടിയുടെ എതിർപ്പ് വിജിലൻസ് കോടതി തള്ളി. ഇഡി സമാന്തര അന്വേഷണം നടത്തുന്നതിനെ എസ്ഐടി എതിർത്തിരുന്നു. റിമാൻഡ് റിപ്പോർട്ടും എഫ്ഐആറും അടക്കമുള്ള രേഖകൾ ഇഡിക്ക് കൈമാറും.
ഹൈക്കോടതി അനുമതിയോടെയാണ് കേസിന്‍റെ രേഖകൾ ആവശ്യപ്പെട്ടുള്ള ഹരജി ഇഡി അഭിഭാഷകൻ വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. പ്രത്യേക അന്വേഷണസംഘം രജിസ്റ്റർ ചെയ്ത എഫ്ഐആർ മൊഴി പകർപ്പുകൾ ഉൾപ്പെടെ ഉള്ളവ വേണമെന്നതാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ആവശ്യം. മുഴുവൻ രേഖകളും നൽകുന്നതിലുള്ള എതിർപ്പ് പ്രോസിക്യൂഷൻ അറിയിച്ചു.
രണ്ട് തവണയാണ് എസ്ഐടിക്ക് രേഖാമൂലം എതിർപ്പ് അറിയിക്കാൻ കേസ് മാറ്റിവച്ചത്. ഇഡി കള്ളപ്പണ ഇടപാട് നടന്നോ എന്നത് പരിശോധിക്കുന്നതിൽ എതിർപ്പില്ല, എന്നാൽ സമാന്തര അന്വേഷണം വേണ്ട എന്ന നിലപാടിലായിരുന്നു എസ്ഐടി. അതേസമയം കൈമാറുന്ന രേഖകൾ രഹസ്യമായി സൂക്ഷിക്കുമെന്നും എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം എസ്ഐടിയെ എങ്ങനെയാണ് ബാധിക്കുക എന്ന മറുവാദം ആണ് കോടതിയിൽ ഉയർത്തിയത്.