കോഴിക്കോട്: തിരുവനന്തപുരത്ത് ആംബുലൻസ് കടത്തിക്കൊണ്ടുപോയ രണ്ട് വിദ്യാർഥികളെയും കണ്ടെത്തി. കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. പന്തീരാങ്കാവ് പെരുമണ്ണയിലെ ബന്ധുവീട്ടിലായിരുന്നു വിദ്യാർഥികൾ.
കല്ലമ്പലത്ത് നിന്നാണ് പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ആംബുലൻസ് കടത്തിക്കൊണ്ടു പോയത്. വിദ്യാർഥികളെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യും. ആംബുലൻസ് കൊല്ലത്ത് ഉപേക്ഷിച്ചതായാണ് വിദ്യാർഥികൾ പറഞ്ഞത്. എന്നാൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
കല്ലമ്പലം കുടവൂർ മുസ്ലീം ജമാഅത്തെയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് വിദ്യാർഥികൾ കടത്തിയത്. കാണാതായ കുട്ടികൾക്ക് വേണ്ടി മാതാപിതാക്കളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആംബുലൻസ് കടത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് ആംബുലൻസ് മോഷണം പോയത്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വിദ്യാർഥികളാണ് വാഹനം മോഷ്‌ടിച്ചതെന്ന് മനസിലായതെന്ന് പൊലീസ് പറഞ്ഞിരുന്നു.