അവിവ്: ഗസ്സയിൽ രണ്ടാംഘട്ട വെടിനിർത്തൽ സംബന്ധിച്ച് അമേരിക്കയും ഇസ്രായേലും ധാരണയിലെത്തിയെന്ന് റിപ്പോർട്ട്. ഹമാസിനും ഇറാനും ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.
ഒക്ടോബർ പത്തിന് നിലവിൽ വന്ന ഗസ്സ വെടിനിർത്തൽ കരാറിന്‍റെ രണ്ടാം ഘട്ടം നടപ്പാക്കാൻ അമേരിക്കക്കും ഇസ്രായേലിനും ഇടയിൽ ധാരണ രൂപപ്പെട്ടതായി റിപ്പോർട്ട്. അതേ സമയം എന്നു മുതൽ രണ്ടാം ഘട്ടം ആരംഭിക്കുമെന്നതു സംബന്ധിച്ച് തീരുമാമൊന്നും ആയില്ല.
ഹമാസിന്‍റെ നിരായുധീകരണവും ഇറാന്‍റെ ഭീഷണി ചെറുക്കലുമാണ് മുഖ്യ അജണ്ടയെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്‍റെ നിദേശം അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ചു. ഫ്ലോറിഡയിൽ തിങ്കളാഴ്ച നടന്ന ചർച്ചയിൽ ഇതിനായിരുന്നു പ്രാമുഖ്യം ലഭിച്ചതും. ഉടൻ നിരായുധീകരണത്തിന് തയ്യാറാകണമെന്ന് ട്രംപ് ഹമാസിന് താക്കീത് നൽകി. ബാലിസ്റ്റിക് മിസൈൽ പദ്ധതി വികസിപ്പിക്കാൻ ശ്രമിച്ചാൽ ബോംബിടുമെന്ന് ഇറാനെ ഭീഷണിപ്പെടുത്താനും ട്രംപ് മറന്നില്ല.
നിരായുധീകരിച്ചില്ലെങ്കിൽ ഹമാസിന് നരകയാതന അനുഭവിക്കേണ്ടിവരുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. ഗസ്സയിലെ ഇടക്കാല സർക്കാർ, അന്താരാഷ്ട്ര സേനാവിന്യാസം, ഇസ്രായേൽ സേനയുടെ പിൻമാറ്റം, ഗസ്സയിലേക്ക് കൂടുതൽ സഹായം ലഭ്യമാക്കൽ എന്നീ കാര്യങ്ങളിൽ തികഞ്ഞ അവ്യക്തത ബാക്കി നിർത്തിയാണ് ട്രംപ്- നെതന്യാഹു കൂടിക്കാഴ്ച ഫ്ലോറിഡയിൽ സമാപിച്ചത്