തിരുവനന്തപുരം: 2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം. കേരളത്തിൽ ഫോര്‍ട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മറ്റു ജില്ലകളിലും വിവിധ ആഘോഷ പരിപാടികളോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. കനത്ത സുരക്ഷയിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. പുതുവർഷപ്പിറവിയുടെ അടയാളമായ പപ്പാഞ്ഞിയെ കത്തിക്കലും നടന്നു. ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പടുകൂറ്റൻ പപ്പാഞ്ഞിമാരെ കത്തിച്ചത്.
ശാന്ത സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് ലോകത്ത് പുതുവർഷമാദ്യമെത്തിയത്. ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് മൂന്നരയ്ക്കായിരുന്നു ഇവിടെ പുതുവർഷപ്പിറവി. ഇതിനുശേഷം ന്യൂസിലാൻഡും പിന്നാലെ ഓസ്ട്രേലിയയും വർണാഭമായി പുതുവർഷത്തെ വരവേറ്റു. തുടർന്ന് ഓസ്ട്രേലിയ, ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളുമാണ് പുതുവത്സരം ആഘോഷിച്ചത്. ഫിജി, ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ്, ഫിലിപ്പീൻസ് തുടങ്ങി രാജ്യങ്ങളും പുതുവത്സരത്തെ വരവേറ്റു. ഇന്നലെ ഇന്ത്യൻ സമയം രാത്രി 9.30 ഓടെ ചൈനയിൽ പുതുവര്‍ഷമെത്തി. ഇന്ന് ഇന്ത്യൻ സമയംപുലര്‍ച്ചെ 2.30ന് റഷ്യയിലും പുലർച്ചെ 5.30ന് യുകെയിലും 2026 എത്തി. അവസാനം പുതുവർഷം എത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കർ ദ്വീപിലാണ്.
അർധരാത്രി 1.30 ഓടെയാണ് പുതുവർഷം യുഎഇ പിന്നിട്ടത്. ലോക റെക്കോഡിട്ടുകൊണ്ടാണ് യുഎഇയിലെ പുതുവർഷ ആഘോഷം നടന്നത്. റാസ് അൽ ഖൈമയിൽ 2400 ഡ്രോണുകളും ആറു കിലോമീറ്റർ നീളത്തിലുള്ള വെടിക്കെട്ടും ആണ് വിസ്മയം തീർത്തത്. ബുർജ് ഖലീഫയും ദുബായ് ഫ്രയിമും ലോകത്തിന്‍റെ കയ്യടി വാങ്ങി.