തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൽ പുതിയ വോട്ടർക്കുള്ള ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾക്ക് അവസരമുണ്ടാകില്ല. ഫോം ആറ് വഴി അപേക്ഷ നൽകുമ്പോൾ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ബിഎൽഒയുടെ ഫീൽഡ് വെരിഫിക്കേഷനിലായിരിക്കും തിരുത്തലുകൾ സാധ്യമാകുക.പിഴവ് സംഭവിച്ചെന്ന് കരുതി ഫോം ആറ് വഴി വീണ്ടും അപേക്ഷ നൽകിയാൽ അപേക്ഷ നിരസിക്കാൻ വരെ കാരണമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
24,08,503 പേരാണ് എസ്ഐആർ കരട് പട്ടികയിൽ നിന്ന് പുറത്തുപോയത്. ഇതിൽ 6,49,885 പേർ മരിച്ചവരെന്നാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ കണക്ക്. പട്ടികയില്‍ നിന്ന് പുറത്തുപോയവർക്കിനി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഹിയറിങ്ങോ മറ്റ് ഓർമപ്പെടുത്തലുകളോ ഉണ്ടാകില്ല. ഇവർക്ക് വോട്ടർ പട്ടികയിൽ കയറിപ്പറ്റണമെങ്കിൽ ഫോം ആറ് വഴി പുതിയ വോട്ടർമാരെപ്പോലെ അപേക്ഷ നൽകണം.
ഇങ്ങനെ അപേക്ഷ സമർപ്പിക്കുമ്പോൾ എന്തെങ്കിലും പിഴവുകൾ സംഭവിച്ചാൽ എഡിറ്റ് ചെയ്യാൻ കമ്മീഷന്റെ വെബ് സൈറ്റിൽ ഓപ്ഷനില്ല. പിഴവുകൾ തിരുത്തി വീണ്ടും ഫോം ആറ് വഴി അപേക്ഷ നൽകുന്നത് പരിഗണിക്കില്ല. അതത് ഏരിയയിലെ ഫീൽഡ് വെരിഫിക്കേഷനിൽ ബിഎൽഒമാർ മുഖേനെയാകും പിന്നീട് തെറ്റ് തിരുത്താൻ അവസരമുണ്ടാകുക. മതിയായ വിവരങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി അന്തിമ പട്ടികയിൽ നിന്ന് പുറത്തുപോയാൽ മാത്രമേ വീണ്ടും ഫോം ആറ് വഴി അപേക്ഷ നൽകാനാകൂ