കണ്ണൂർ: പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ പയ്യന്നൂരിലെ സിപിഎം കൗൺസിലർ വി.കെ നിഷാദിന്റെ പരോൾ നീട്ടി നൽകി. ഈ മാസം 11 വരെയാണ് പരോൾ നീട്ടിയത്. ജയിൽ ഡിജിപിയാണ് നിഷാദിൻ്റെ പരോൾ കാലാവധി നീട്ടിയത്.
പയ്യന്നൂരിൽ പൊലീസിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് വി.കെ നിഷാദ്. ആറ് ദിവസം കൂടിയാണ് പരോൾ നീട്ടിയത്.
കഴിഞ്ഞമാസം 26നാണ് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നിഷാദിന് ആറ് ദിവസത്തെ പരോൾ അനുവദിച്ചത്. ശിക്ഷാവിധി വന്ന് ഒരു മാസത്തിനിടെ പരോൾ അനുവദിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഈ പരോൾ കാലാവധി അവസാനിച്ചതോടെയാണ് ജയിൽ ഡിജിപി തന്നെ പരോൾ വീണ്ടും അനുവദിച്ചത്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നിഷാദ് പയ്യന്നൂർ മുനിസിപ്പാലിറ്റി മൊട്ടമ്മൽ വാർഡിൽ നിന്ന് സിപിഎം സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. എന്നാൽ സത്യപ്രതിജ്ഞ ചെയ്ത് കൗൺസിലറായി അധികാരമേൽക്കാൻ കഴിഞ്ഞിട്ടില്ല. തുടർന്നാണ് പിതാവിന്റെ അസുഖം ചൂണ്ടിക്കാട്ടി ആറ് ദിവസത്തെ പരോളിന് അനുമതി തേടിയത്. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ പരോൾ.