ശബരിമലയെ ഭക്തിസാന്ദമാക്കി പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20 ഓടെ സന്നിധാനത്തേക്ക് എത്തി. പന്തളം കൊട്ടാരത്തിൽ നിന്ന് എത്തിച്ച തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന വൈകിട്ട് 6.40 ന് നായിരുന്നു. ഈ സമയം തന്നെ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞതോടെ വിശ്വാസികൾ ദർശനപുണ്യം നേടി.
തിരുവാഭരണ വാഹകസംഘത്തെ ദേവസ്വം മന്ത്രി വി എൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, അംഗങ്ങളായ പി ഡി സന്തോഷ് കുമാർ, കെ രാജു തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവർ ഏറ്റുവാങ്ങി.
മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് ആയിരക്കണക്കിന് ആളുകൾ ആണ് പറണശാലകൾ കെട്ടി കാത്തിരുന്നത്. ഭക്തി സാന്ദ്രമായ അന്തരീക്ഷമായിരുന്നു ഓരോ പറണശാലകളിലും. കഴിഞ്ഞ ദിവസങ്ങളിൽ ദർശനതിന് എത്തിയവരുടക്കം സന്നിധാനത്ത് മകരജ്യോതി തെളിയുന്നത് കാണാനായി കാത്തുനിന്നിരുന്നു.