കൊച്ചി: റെക്കോഡ് കുതിപ്പിനു ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചതിനു പിന്നാലെ 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 13,125 രൂപ, പവന് 1,05,000 രൂപ എന്നിങ്ങനെയാണ് വിൽപ്പന പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 10,880 രൂപയായി. എന്നാൽ വെള്ളിവില ഗ്രാമിന് 10 രൂപ കൂടി 295ലെത്തി.
ബുധനാഴ്ച രണ്ട് തവണ വില ഉയർന്നതോടെയാണ് സ്വർണത്തിന്‍റെ നിരക്ക് സർവകാല റെക്കോഡിലെത്തിയത്. രാവിലെ ഗ്രാമിന് 100 രൂപ കൂടി 13,165ലും പവൻ സ്വർണത്തിന്റെ വില 800 രൂപ വർധിച്ച് 105,320 രൂപയിലെത്തിയിരുന്നു. ഉച്ചക്കു ശേഷം ഗ്രാമിന് 35 രൂപ കൂടി 13,200ലെത്തി. ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ച് 1,05,600 രൂപയായി പുതിയ റെക്കോഡിടുകയും ചെയ്തു.
കേരളത്തിൽ വില കുറഞ്ഞെങ്കിലും അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുകയാണ്. ട്രോയ് ഔൺസിന് 4,593.39 ഡോളറിലാണ് (1.70 ഡോളറിന്‍റെ വർധന) ഇന്ന് വിൽപ്പന പുരോഗമിക്കുന്നത്. വെള്ളിവില ഔൺസിന് 1.61 ഡോളർ ഉയർന്ന് 88.01 ഡോളറിലെത്തി. വില ഇനിയും ഉയരാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. ഇറാനിലെയും വെനിസ്വേലയിലെയും അമേരിക്കൻ ഇടപെടലാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സ്വർണവില ലക്ഷംരൂപ കടന്നത്.