തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിൽപനയിലെ ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. ദേവസ്വം ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടെ 33 പ്രതികൾക്ക് ക്രമക്കേടിൽ പങ്കുണ്ട്.
ശബരിമലയിലെ അഭിഷേക ശേഷമുള്ള നെയ്യ് വിൽപനയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. ഹൈക്കോടതിയുടെ മേൽനോട്ടത്തിലായിരിക്കും വിജിലൻസ് അന്വേഷണം. ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ നടപടി.
എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. വിജിലൻസിനെ സ്വമേധയാ കക്ഷി ചേർത്തിട്ടുമുണ്ട്. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണം. അന്വേഷണ റിപ്പോർട്ട് ഒരുമാസത്തിനകം കോടതിയിൽ സമർപ്പിക്കണമന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരായ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാൻ മുൻകൂർ അനുമതി ആവശ്യമില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്.
നെയ്യ് വിൽപനയിലൂടെ ലഭിച്ച ലക്ഷക്കണക്കിന് രൂപ ദേവസ്വം ബോർഡിന് നൽകിയിട്ടില്ല. കണക്കുകളുടെ പൊരുത്തക്കേടും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അശ്രദ്ധ കൊണ്ടുള്ള വീഴ്ചയല്ല, മനഃപൂർവം വരുത്തിവെച്ചതാണ്. നെയ്യ് വിൽപനയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ട്. പലപ്പോഴും രസീത് നൽകാതെയും കണക്ക് നൽകാതെ ഇരിക്കുകയും ചെയ്തിട്ടുണ്ട്. 2025 നവംബർ 17 മുതൽ ഡിസംബർ 26 വരെ മരാമത്ത് കൗണ്ടറിൽ നിന്ന് വിറ്റ 13,679 പാക്കറ്റ് നെയ്യിന്‍റെ പണം 13,67900 രൂപ ദേവസ്വം അക്കൗണ്ടിൽ എത്തിയിട്ടില്ല എന്നും ദേവസ്വം ബെഞ്ച് ഉത്തരവിൽ പറയുന്നുണ്ട്.