കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് ഉംറയ്ക്ക് പുറപ്പെടാനെത്തിയ 46 തീര്‍ഥാടകരുടെ യാത്ര മുടങ്ങി. പശ്ചിമേഷ്യയിലെ യുദ്ധഭീഷണികാരണമാണ് യാത്രക്കാരെ വെട്ടിച്ചുരുക്കിയതെന്നാണ് ആകാശ എയറിന്റെ വിശദീകരണം. പകരം യാത്രാ സംവിധാനത്തെക്കുറിച്ച് കമ്പനി അറിയിപ്പ് നൽകിയിട്ടില്ലെന്ന് യാത്രക്കാർ ആരോപിച്ചു. യാത്ര മുടങ്ങിയതോടെ പല ഭാഗത്ത് നിന്നെത്തിയ പ്രായമായവർ ഉൾപ്പെടെയുള്ള യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. പകരം യാത്ര സംവിധാനങ്ങളും ടെർമിനലിൽ കഴിയുന്ന യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെയാണ് വിമാനക്കമ്പനിയുടെ നടപടിയെന്നും ആക്ഷേപമുണ്ട്.
ഇറാനിൽ പണപ്പെരുപ്പം, ഭക്ഷ്യ വിലവർധന, കറൻസി മൂല്യ തകർച്ച തുടങ്ങിയവ ഭരണമാറ്റത്തിന് വേണ്ടിയുള്ള പ്രതിഷേധങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് അമേരിക്ക സഹായം നൽകുന്നുവെന്ന് ആരോപിച്ച് മേഖലയിലെ യുഎസ് ബേസുകൾ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി വാർത്തകൾ വന്നിരുന്നു. സൗദി അറേബ്യാ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അമേരിക്കക്ക് സൈനിക ബേസുകളുണ്ട്. ഇതിന് പിന്നാലെയാണ് ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ കുറയ്ക്കാൻ വിമാനക്കമ്പനികൾ തീരുമാനിക്കുന്നത്