തിരുവനന്തപുരം:കെ എസ് ഇ ബി ഓഫീസുകളിൽ വൻ ക്രമക്കേടെന്ന് കണ്ടെത്തൽ. ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ടിന്റെ ഭാഗമായി നടത്തിയ വിജിലൻസിൻ്റെ മിന്നൽ പരിശോധനയിലാണ് ക്രമകേടുകൾ കണ്ടെത്തിയത്. വിവിധ കരാറുകളുടെ മറവിൽ 41 ഉദ്യോഗസ്ഥർ കൈപ്പറ്റിയ 16,50,000 രൂപ വിജിലൻസ് പിടിച്ചെടുത്തു.
മാനദണ്ഡങ്ങൾ പാലിക്കാതെ കെഎസ്ഇബി സെഷൻ ഓഫീസുകളിൽ കരാർ നൽകുന്നുവെന്നും കണ്ടെത്തൽ. വയനാട്ടിലും വ്യാപക വിജിലൻസ് പരിശോധന നടത്തി. നിരവധി കരാറുകാരിൽ നിന്നും ഉദ്യോഗസ്ഥർ പണം വാങ്ങി. കൽപ്പറ്റയിൽ 3 ഉദ്യോഗസ്ഥർ ചേർന്ന് 1,33,000 രൂപ കൈക്കൂലി വാങ്ങി. മാനന്തവാടിയിൽ 1,32,000 രൂപ കൈക്കൂലി വാങ്ങി. ബത്തേരിയിൽ 84, 800 രൂപയും കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി. എ ഇ, ഓവർസിയർമാർ, സബ് എഞ്ചിനീയർമാർ തുടങ്ങിയവരെല്ലാം കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്തിയതായും വിജിലൻസ് കണ്ടെത്തി. ഗൂഗിൾ പേയിലൂടെയാണ് പലരും പണം വാങ്ങിയത്. വിജിലൻസ് പരിശോധന ഇന്നും തുടരും.