തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് (എസ്ഐആർ) കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാനുള്ള സമയം നീട്ടി. ഈ മാസം 30 തിയ്യതി വരെയാണ് ഇലക്ഷൻ കമ്മീഷൻ സമയം നീട്ടിയത്. 22ാം തിയ്യതി വരെയായിരുന്നു മുൻപ് അനുവദിച്ച സമയം. സുപ്രീംകോടതി നിർദേശ പ്രകാരം ആണ് സമയം നീട്ടി നൽകിയത്. സമയം നീട്ടി നൽകണമെന്ന് സുപ്രീംകോടതിയിൽ കേരളം ആവശ്യപ്പെട്ടിരുന്നു.
പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അർഹരായവർ പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൗകര്യമൊരുക്കുന്നതിനായി ഈ പട്ടിക വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. നിലവിൽ പട്ടികയിൽ നിന്നും പുറത്തായവർക്ക് പരാതി നൽകാനുള്ള സമയം നീട്ടി നൽകണമെന്നും കോടതി നിർദ്ദേശിക്കുകയായിരുന്നു. വോട്ടർ പട്ടികയിൽ ഇടം നേടാനുള്ള അവകാശം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ നടപടികൾ അത്യാവശ്യമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
ഇതോടെ കേരളത്തിലെ എസ് ഐ ആറിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും. പട്ടികയില്‍ നിന്ന് ഒഴിവായവര്‍ക്ക് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി ഉന്നയിച്ചതോടെയാണ് സുപ്രീംകോടതി സമയം നീട്ടാൻ ഉത്തരവിട്ടത്. ഫെബ്രുവരി 21 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍.