കൊല്ലം: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കൊല്ലപ്പെട്ടു. കുണ്ടറ കേരളപുരം മുണ്ടൻചിറ മാടൻകാവിനു സമീപം ജിതേഷ് ഭവനത്തിൽ സജീവിന്റെയും ഷീലയുടെയും മകൻ സജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. നായയെ അഴിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് ഇടപ്പനയം സ്വദേശി പവിത്രനും സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന സുനിൽരാജും തമ്മിലുണ്ടായ തർക്കമാണ് ഒരാളുടെ ജീവനെടുക്കുന്നതിലേക്ക് എത്തിയത്. സംഭവത്തിൽ ഏഴ് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. നാലുപേർ ചികിത്സയിലാണ്.
പവിത്രന്റെ വീട്ടിലെ പോമറേനിയൻ നായയെ കെട്ടിയിടുന്നത് പതിവില്ല. ഈ നായ സുനിൽരാജിന്റെ മകളുടെ പിന്നാലെ കുരച്ചുകൊണ്ട് കൊണ്ട് ഓടിയതാണ് തർക്കത്തിലേക്ക് നയിച്ചത്. തർക്കം തീർക്കുന്നതിനായി പവിത്രൻ സഹോദരന്റെ മകനായ സജിത്തിനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തുകയായിരുന്നു. സജിത്തിന്റെ സഹോദരൻ സുജിത്, അയൽവാസി അശ്വിൻ എന്നിവരാണ് കൂടെ ഉണ്ടായിരുന്നത്. എന്നാൽ ഇതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു.
സംഘർഷമുണ്ടായതോടെ പവിത്രൻ കണ്ണനല്ലൂർ പൊലിസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞു. പിന്നാലെ പൊലിസ് സ്ഥലത്തെത്തി. തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി സജിത്തിനോടും സുജിത്തിനോടും മടങ്ങി പോകാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പൊലിസ് മടങ്ങി. എന്നാൽ ഇവർ മടങ്ങുന്നതിനിടെ ഇവരെ ആക്രമിക്കുകയായിരുന്നു. ഈ ആക്രമത്തിലാണ് സജിത്ത് കൊല്ലപ്പെട്ടത്.