കോഴിക്കോട്: എഞ്ചിനീയറിംഗ് ബിരുദധാരിയായ പത്തനംതിട്ട സ്വദേശിയെ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പാലവിളയിൽ വീട്ടിൽ അശ്വിൻ എസ് രാജി(33)നെയാണ് കോഴിക്കോട് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോഴിക്കോട് ജില്ലാ അതിർത്തിയായ രാമനാട്ടുകരക്ക് സമീപം വൈദ്യരങ്ങാടിയിൽ കുടുംബവുമൊത്ത് താമസിച്ചു വരവെയാണ് ലൈംഗികാതിക്രമണം നടന്നത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്.
2022 നവംബർ മുതൽ മൂന്ന് വർഷത്തോളം വിവിധ തവണകളായി ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചതായാണ് പരാതി. പെൺകുട്ടിക്ക് സാമൂഹമാധ്യമങ്ങൾ വഴി അശ്ലീല വിഡിയോകൾ അയച്ചു കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത പ്രതി മാനസികമായും ലൈംഗികമായും പീഡിപ്പിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഫറോക്ക് പൊലീസ് ഇൻസ്പെക്ടർ ടിഎസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി അശ്വിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.