പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിന് പ്രതിഷേധത്തോടെ തുടക്കം. സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുള്ള രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ പ്രസംഗത്തിനിടെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. വിബി ജി റാം ജി നിയമം രാഷ്ട്രപതി പരാമർശിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. മോദി സർക്കാർ പദ്ധതികൾ ഉയർത്തിക്കാട്ടിയായിരുന്നു രാഷ്ട്രപതി ദ്രൗപതി മുർമു ഇരു സഭകളെയും അഭിസംബോധന ചെയ്തത്.
രാജ്യത്തെ 95 കോടി ജനങ്ങൾക്ക് സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണം ലഭിക്കുന്നുണ്ടെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടെ 25 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായെന്നും രാഷ്ട്രപതി പറഞ്ഞു. അതേസമയം മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൊണ്ടുവന്ന വിബി ജി റാം ജി നിയമം പരാമർശിച്ചത് പ്രതിപക്ഷ പ്രതിഷേധത്തിന് വഴിവെച്ചു. പുതിയ നിയമം വഴി 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കുമെന്നും ഗ്രാമീണ മേഖലയിൽ കൂടുതൽ സുതാര്യത കൊണ്ടുവരുമെന്നും രാഷ്ട്രപതി പറഞ്ഞു.
സഭയിൽ ബഹളം തുടർന്നതോടെ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാഗ്വാദമുണ്ടായി. അതേസമയം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ എല്ലാ മേഖലയിലും ഇന്ത്യ കരുത്തരായെന്നും ഇത് വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ പ്രധാന അടിത്തറയാനിന്നും രാഷ്ട്രപതി പറഞ്ഞു. കാർഷിക മേഖലയിലും, സ്ത്രീ മുന്നേറ്റത്തിനും നിരവധി പദ്ധതികൾ നടപ്പിലാക്കി. ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യത്തിൻ്റെ കരുത്ത് ലോകം കണ്ടുവെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.