റിയാദ്: ഇറാനെതിരായ ഏതെങ്കിലും കക്ഷിയുടെ ആക്രമണങ്ങൾക്കോ സൈനിക നടപടികൾക്കോ തങ്ങളുടെ വ്യോമാതിർത്തിയോ പ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. ഇറാന്റെ പരമാധികാരത്തെ ബഹുമാനിക്കണമെന്നാണ് രാജ്യത്തിന്റെ നിലപാടെന്നും ചർച്ചയിലൂടെ തർക്കങ്ങൾ പരിഹരിക്കാനും പ്രാദേശത്തെ സുരക്ഷ വർധിപ്പിക്കാനുമുള്ള ഏതൊരു ശ്രമത്തിനും രാജ്യത്തിന്റെ പിന്തുണയുണ്ടാകുമെന്നും സൗദി കിരീടാവകാശി പറഞ്ഞു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ടെലിഫോൺ വഴി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, ഇക്കാര്യത്തിലുള്ള ഇറാൻ ഗവൺമെന്റിന്റെ ശ്രമങ്ങൾ, ആണവ ഫയലുമായി ബന്ധപ്പെട്ട ചർച്ചകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ എന്നിവ ഇറാൻ പ്രസിഡന്റ് വിശദീകരിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കുന്ന സൗദി നിലപാടിന് ഇറാൻ പ്രസിഡന്റ് നന്ദി അറിയിച്ചു. മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളിൽ കിരീടാവകാശി വഹിച്ച പങ്കിനും അദ്ദേഹം നന്ദി പറഞ്ഞു.