എലത്തൂര്:എലത്തൂരിൽ യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കാറിൽ കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതി വൈശാഖൻ തന്നെയാണ് യുവതി ജീവനൊടുക്കിയെന്ന് അറിയിച്ച് ഭാര്യയെ വിളിച്ചു വരുത്തിയത്.
ഇരുവരും ചേർന്നാണ് മൃതദേഹം കാറിൽ കയറ്റിയത്. ഈ മാസം 24നാണ് കൊലപാതകം നടന്നത്. വൈശാഖന്‍റെ വര്‍ക്ക് ഷോപ്പിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുപേര്‍ക്കും കൂടെ ജീവനൊടുക്കാമെന്ന് പറഞ്ഞാണ് വൈശാഖന്‍ യുവതിയെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറയുന്നു.
യുവതിയെ കൊന്ന ശേഷം വൈശാഖൻ സ്ഥലം വിട്ടു. പിന്നീട് ഭാര്യയെ വിളിച്ചുവരുത്തി രണ്ടുപേരും കൂടെ മൃതദേഹം കാറിൽ കയറ്റി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വൈശാഖും മരിച്ച യുവതിയും തമ്മിൽ ഏറെ നാളായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധം ഭാര്യ അറിയുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് വൈശാഖൻ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.
കേസിൽ മരിച്ച യുവതിയുടെ ഡയറിയിൽ നിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. 16 വയസുമുതൽ പീഡനത്തിന് ഇരയായെന്നും യുവതിയുടെ ഡയറിയിലുണ്ട്. വൈശാഖാനുമായുള്ള അടുപ്പത്തെക്കുറിച്ചും ഡയറിയിൽ വിവരങ്ങളുണ്ടെന്നും പൊലീസ് പറയുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പും വൈശാഖനെതിരെ ചുമത്തിയിട്ടുണ്ട്.